
ദില്ലി: 2021 മാര്‍ച്ചിനകം 1.4 ലക്ഷം തസ്തികകളില്‍ നിയമനം നടത്തുമെന്ന് എസ്.എസ്.സി. ചെയര്‍മാന്‍ ബ്രജ് രാജ് ശര്‍മ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലും ഇത് സംബന്ധിച്ച ട്വീറ്റുണ്ട്. ഗ്രൂപ്പ് ബി,സി കാറ്റഗറികളിലേക്കായിരിക്കും ഘട്ടംഘട്ടമായുള്ള നിയമനമെന്നും അദ്ദേഹം പറഞ്ഞു.
2020 ജൂണിന് മുന്നോടിയായി 85,000 തസ്തികകളില്‍ നിയമനം നടത്താനാണ് എസ്.എസ്.സിയുടെ പദ്ധതി. ശേഷിക്കുന്ന 40,000 ഒഴിവുകള്‍ 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നികത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 2020 ഫെബ്രുവരി വരെ 14,611 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ളത്.കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവലിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ എസ്.എസ്.സി നടത്തിക്കൊണ്ടിരിക്കുന്നത്. കമ്പൈന്‍ഡ് ഹയര്‍സെക്കന്ററി തലത്തിലേക്കുള്ള പരീക്ഷ മാര്‍ച്ച് 16-ന് ആരംഭിക്കും.