കൊവിഡ് ​ഗുരുതര സാഹചര്യം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും

By Web TeamFirst Published May 17, 2021, 9:51 AM IST
Highlights

കഴിഞ്ഞ വർഷത്തെക്കാൾ ഗുരുതര സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. അതുകൊണ്ട്തന്നെ മൂല്യനിർണയത്തിനായി കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികൾ ഈ വർഷം നടപ്പാക്കാൻ കഴിയില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ്‌ 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.

കഴിഞ്ഞ വർഷത്തെക്കാൾ ഗുരുതര സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. അതുകൊണ്ട്തന്നെ മൂല്യനിർണയത്തിനായി കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികൾ ഈ വർഷം നടപ്പാക്കാൻ കഴിയില്ല. ഇന്നലെ മുതൽ മൂല്യനിർണയം ആരംഭിച്ച് ജൂൺ ആദ്യവാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ വർഷത്തെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ലോക്ഡൗണിനു ശേഷം ക്യാംപുകൾ നടത്തണമെന്ന് ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെടുന്നു.

കോവിഡ് സാഹചര്യത്തിൽ അധ്യാപകർ വീടുകളിൽ ഇരുന്ന് മൂല്യനിർണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ അധ്യാപക സംഘടനകൾ ഇതുവരെ വീടുകളിലെ മൂല്യനിർണയത്തെ പിന്തുണച്ചിട്ടില്ല. വീടുകളിൽ മൂല്യനിർണയം ആക്ഷേപങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് അഭിപ്രായം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!