പണ്ട് പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ കായംകുളം സ്വദേശി അനി മങ്കിന്റെ 'തഴപ്പാട്ട്' എന്ന കവിത പുതിയ പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ ഇടംപിടിച്ചു. ഓണാട്ടുകരയുടെ തനത് ഭാഷാശൈലിയിലുള്ള ഈ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വപ്നതുല്യമായ നേട്ടമായാണ് അനി കാണുന്നത്.

കായംകുളം: പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത. പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള ഈ യാത്ര സ്വപ്നതുല്യമെന്നാണ് കായംകുളം സ്വദേശി അനി പറയുന്നു. ഇത്തവണത്തെ പ്ലസ് വൺ ക്ലാസിലെ മലയാളം പുസ്തകത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള കവിതകളിലൊന്ന് കായംകുളം സ്വദേശിയുടേതാണ്. രചയിതാവായ അനി പണ്ട് പത്താം ക്ലാസ് തോറ്റ ഒരാളാണ് എന്ന പ്രത്യേകതയുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനി മങ്ക് എഴുതിയ 'തഴപ്പാട്ട്' എന്ന കവിതയാണ് ഇത്തവണത്തെ മലയാളം പാഠപുസ്‌തകത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഓണാട്ടുകരയുടെ ഭാഷാശൈലിയിലെ പ്രത്യേകതകൾ ഉള്ള കവിത എന്ന നിലയിലാണ് തഴപ്പാട്ട് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. അന്ന് പത്താം ക്ലാസ് തോറ്റെങ്കിലും, ഇന്ന് പ്ലസ് വൺ ക്ലാസിലെ മലയാളം സിലബസിൽ താൻ എഴുതിയ കവിത പഠന വിഷയമായ ഈ കായംകുളത്തുകാരൻ്റെ ജീവിതം ഒരു വലിയ മാതൃകയാണ്.

തന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ താൻ ഏറെ എക്സൈറ്റഡാണെന്ന് അനി പ്രതികരിച്ചു. തഴപ്പായ നിര്‍മാണ തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു പാട്ടാണിത്. ഓണാട്ടുകരയുടെ ചില പ്രത്യേക ഭാഷാ പ്രയോഗങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കാം പാഠപുസ്തക കമ്മിറ്റിക്ക് തോന്നിയതും ഈ കവിത എടുത്തതും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിൽ വലിയ സന്തോഷവും ചിലപ്പോഴൊക്കെ ചെറിയ വിഷമവും തോന്നുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. താൻ പണ്ട് പഠിച്ച വലിയ കവികൾക്കൊപ്പം ഇനി തന്റെ പേരും ഉണ്ടാകും എന്നതുതന്നെയാണ് അതിന് കാരണം. ഉള്ളൂര്‍, ചങ്ങമ്പുഴ, കുഞ്ചൻ നമ്പ്യാര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഞാനും പാഠപുസ്തകത്തിൽ ഇടംപിടിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമാണെന്നും അനി കൂട്ടിച്ചേർത്തു.