ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി

Published : Sep 10, 2026, 12:43 PM IST
CBSE

Synopsis

സിബിഎസ്ഇയുടെ ത്രിഭാഷാ നയം ആറാം ക്ലാസ് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ അധ്യയന വർഷം നയം നടപ്പാക്കുന്നത് ഒഴിവാക്കി അടുത്ത വർഷത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

ദില്ലി: സിബിഎസ്ഇ സ്കൂളുകളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ നടപ്പാക്കുന്ന ത്രിഭാഷാ പഠനരീതിക്കെതിരെ സുപ്രീം കോടതി. പുതിയ നയം കുട്ടികളിൽ അമിതമായ പഠനഭാരം ഉണ്ടാക്കുമെന്ന് നിരീക്ഷിച്ച കോടതി, ഈ അധ്യയന വർഷം ആറാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ഇളവ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. നയം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കിയാൽ പോരേയെന്നും കോടതി ചോദിച്ചു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണമെന്നാണ് സിബിഎസ്ഇയുടെ പുതിയ നയം. ഇതിൽ ഒരു ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ ആയിരിക്കണം. മറ്റ് രണ്ട് ഭാഷകൾ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ നിന്ന് തിരഞ്ഞെടുക്കണം.

ഈ നയത്തെ ചോദ്യം ചെയ്ത് 'സംസ്കൃത ശിക്ഷക് സംഘ്' ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ വ്യവസ്ഥകൾ കാരണം സംസ്കൃതം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് അത് നാലാമതൊരു അധിക ഭാഷയായി പഠിക്കേണ്ടി വരുമെന്നും ഇത് വലിയ ഭാരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ നിർണായക ഇടപെടൽ

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചെറിയ കുട്ടികളുടെ മേൽ ഇത്രയധികം ഭാരം ചുമത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഈ വർഷം ആറാം ക്ലാസിൽ പഠനം തുടങ്ങിയ കുട്ടികളെ നയത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കോടതിയുടെ പ്രധാന നിർദേശം ഇത്രയധികം ഭാഷാ ഓപ്ഷനുകൾ നൽകുമ്പോൾ, അവ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകർ സ്കൂളുകളിൽ ഉണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തിടുക്കത്തിൽ നയം നടപ്പാക്കുന്നതിലെ പ്രായോഗികതയാണ് കോടതി ചോദ്യം ചെയ്തത്. ഇതോടെ പന്ത് സിബിഎസ്ഇയുടെ കോർട്ടിലായിരിക്കുകയാണ്. കേസ് ഒക്ടോബർ ആദ്യവാരം വീണ്ടും പരിഗണിക്കും. അടുത്ത തവണ വാദം കേൾക്കുന്നതിന് മുൻപ് വിഷയത്തിൽ പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്താൻ സിബിഎസ്ഇയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കുന്ന ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്
13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്