യു.പി. അധ്യാപക നിയമനപ്പട്ടിക തയ്യാറാക്കുന്നത് ഒഴിവുകള്‍ പരിഗണിക്കാതെയെന്ന് ഉദ്യോഗാര്‍ഥികള്‍

By Web TeamFirst Published Jan 22, 2021, 10:14 AM IST
Highlights

ഒഴിവുകൾക്ക് ആനുപാതികമായല്ല പുതിയ നിയമന പട്ടിക തയ്യാറാക്കുന്നതെന്നും, വരാനിടയുള്ള ഒഴിവുകൾ പരിഗണിക്കാതെയാണ് പുതിയ പട്ടികയെന്നുമാണ് ഉദ്യോഗാർഥികളുടെ പരാതി. 

കോഴിക്കോട്: ജില്ലയിലെ യു.പി. സ്കൂൾ അധ്യാപക നിയമനത്തിനുള്ള പി.എസ്.സി. പട്ടിക തയ്യാറാക്കുന്നത് മുഴുവൻ ഒഴിവുകളും പരിഗണിക്കാതെയെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. 2019 നവംബറിൽ പി.എസ്.സി. പരീക്ഷയെഴുതിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒഴിവുകൾക്ക് ആനുപാതികമായല്ല പുതിയ നിയമന പട്ടിക തയ്യാറാക്കുന്നതെന്നും, വരാനിടയുള്ള ഒഴിവുകൾ പരിഗണിക്കാതെയാണ് പുതിയ പട്ടികയെന്നുമാണ് ഉദ്യോഗാർഥികളുടെ പരാതി. 

മുന്നൂറുപേരെ ഉൾപ്പെടുത്തിയാണ് പി.എസ്.സി. പ്രധാന പട്ടിക പ്രസിദ്ധീകരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിക്കുന്നതും, 2021-2024 അധ്യായന വർഷങ്ങളിലുണ്ടാകുന്ന ഒഴിവുകൾ പരിഗണിക്കാതെയുമാണ് പുതിയ പട്ടികയിൽ മുന്നൂറുപേരെ മാത്രം ഉൾപ്പെടുത്തുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നിലവിൽ അഞ്ഞൂറോളം ഒഴിവുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത് ഈ സാഹചര്യത്തിൽ, അടുത്ത വർഷങ്ങളിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകൾ നികത്താൻ ഈ പട്ടിക അപര്യാപ്തമാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

നിലവിൽ അമ്പതോളം ഒഴിവുകളുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്നും അവയൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. നിലവിൽ റാങ്ക് പട്ടിക തയ്യാറായിട്ടില്ലെന്നും യു.പി.എസ്.ടി. നിയമനത്തിനുള്ള പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാണ് പി.എസ്.സി. ജില്ലാ ഓഫീസ് വ്യക്തമാക്കിയത്. എത്രപേർ ഈ പട്ടികയിൽ ഉൾപ്പെടുമെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. സർട്ടിഫിക്കറ്റുകൾ പരിശോധനാ നടപടികളിലേക്ക് കടക്കുന്നതേയുള്ളുവെന്നും പി.എസ്.സി. ജില്ലാ ഓഫീസ് വ്യക്തമാക്കി.


 

click me!