നടപടികള്‍ക്ക് വേഗം കൂടുന്നു: എയര്‍ ഇന്ത്യ വില്‍പ്പന ഈ വര്‍ഷം തന്നെ; താല്‍പര്യം പ്രകടിപ്പിച്ച് ഭീമന്മാര്‍

By Web TeamFirst Published Jan 2, 2020, 12:50 PM IST
Highlights

പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.  മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികള്‍  ചര്‍ച്ച നടത്തിയതായാണ് വിവരം. 
 


മുംബൈ: എയർഇന്ത്യ വിൽപ്പന നടപടികൾക്ക് വേഗം കൂട്ടി കേന്ദ്രസർക്കാർ. ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് സർക്കാർ ജൂണോടെ താത്പര്യപത്രം ക്ഷണിക്കും.എയർഇന്ത്യ സ്വകാര്യവത്കരണനടപടികൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് നടപടി. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. അതേസമയം എയർ ഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ച് ഇൻഗിഡോ, എത്തിഹാദ് എയർവേസ് എന്നീ വിമാനക്കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.

പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.  മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികള്‍  ചര്‍ച്ച നടത്തിയതായാണ് വിവരം. 

വിദേശ വിമാനക്കമ്പനിയായ എത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാല്‍ എത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേർന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തര വിമാനകമ്പിനിയായ ഇന്‍ഡിഗോയും എയര്‍ഇന്ത്യ ഏറ്റെടുക്കാന്‍ രംഗത്തുണ്ട് . ഈ രണ്ട് കമ്പനികളുടെ പ്രതിനിധികള്‍  എയർ ഇന്ത്യ ഏറ്റെടുക്കാൻ തയ്യാറെന്ന് ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അറിയിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.  

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടാറ്റയ്ക്ക് ഇപ്പോൾ താല്പര്യമില്ലെന്നാണ് സൂചന. നിലവിലെ ചട്ടപ്രകാരം  ഇന്‍ഡിഗോയ്ക്ക് 100 ശതമാനം ഓഹരിയും സ്വന്തമാക്കാനാകും. നേരത്തെ എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

click me!