ഇന്ത്യക്ക് സുവര്‍ണാസവരം; ചൈനയില്‍ നിന്ന് വിദേശ കമ്പനികള്‍ പിന്‍വലിയുന്നു

By Web TeamFirst Published Sep 17, 2020, 11:25 PM IST
Highlights

കഴിഞ്ഞ ആറ് മാസത്തിനിടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ പതിറ്റാണ്ടിലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
 

ബീജിങ്: ആഗോള കുത്തക കമ്പനികള്‍ ചൈനയിലെ പ്ലാന്റുകളിലെ ഉല്‍പ്പാദനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം, ഉല്‍പ്പാദന ചെലവിലെ വര്‍ധനവ് എന്നിവ കാരണമാണ് കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നത്. ചൈനയെ സംബന്ധിച്ച് പ്രതിസന്ധിക്കിടെ വന്‍തോതിലുള്ള വിദേശനിക്ഷേപമാണ് നഷ്ടപ്പെടുന്നത്.

അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ ചൈനീസ് ഉല്‍പ്പന്നങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് തന്നെ മുന്നോട്ട് പോവുകയാണ്. സെപ്റ്റംബര്‍ 14 നും ട്രംപ് സര്‍ക്കാര്‍ അഞ്ച് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ കംപ്യൂട്ടര്‍ ഉപകരണങ്ങളും, പഞ്ഞിയും മുടി അനുബന്ധ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. മുസ്ലിങ്ങള്‍ ധാരാളമുള്ള ക്‌സിന്‍ജിയാങ് പ്രവിശ്യയില്‍ നിര്‍ബന്ധിത തൊഴിലിന് ആളുകളെ വിധേയരാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ നടപടി. 

ഈ സാഹചര്യത്തില്‍ ഇതിനെ സുവര്‍ണാവസരമായി കണ്ട് മുന്നോട്ട് പോവുകയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍. വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാന്‍ മുന്‍നിരയിലുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ പതിറ്റാണ്ടിലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 30 വരെയുള്ള ആറ് മാസത്തില്‍ അമേരിക്കന്‍ കമ്പനികളുടെ ചൈനയിലെ നിക്ഷേപം 4.1 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. അതേസമയം ജെപി മോര്‍ഗന്‍ അടക്കമുള്ള ചില അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിക്ഷേപവുമായി മുന്നോട്ട് പോകുന്നുമുണ്ട്.

click me!