ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എം ഇരിങ്ങാലക്കുടയില്‍; ഏത് ബാങ്കിന്റെ കാർഡും ഉപയോ​ഗിച്ച് പണമെടുക്കാം

By Web TeamFirst Published Mar 21, 2022, 11:57 AM IST
Highlights

ഏത് ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാനുള്ള സൗകര്യം ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എ.ടി.എമ്മില്‍ ഉണ്ടായിരിക്കും. 

തൃശൂർ: ബാങ്കിംങ്ങ് (Banking Sector) ധനകാര്യ മേഖലയില്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമാണ് (ICL fin corp) ഐസിഎല്‍ ഫിന്‍കോര്‍പെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്തും പ്രളയകാലത്തും അടക്കം നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ ഐസിഎല്ലിന് ജനഹൃദയങ്ങളില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് എന്‍.ബി.എഫ്.സി സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് കൂടുതല്‍ ലളിതമായി എത്തിക്കുകയെന്ന ഐ.സി.എല്‍ ഗ്രൂപ്പിന്റെ ലക്ഷ്യം പടിപടിയായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എം ആല്‍ത്തറയ്ക്ക് സമീപമുള്ള ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു കൊണ്ട് ഐ.സി.എല്‍ ഗ്രൂപ്പ് സി.എം.ഡി അഡ്വ.കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ. ആര്‍ വിജയ, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, നഗരസഭ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, ഓള്‍ ടൈം ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഉമ അനില്‍കുമാര്‍, ഡയറക്ടര്‍മാരായ ശ്രീജിത്ത് എസ്.പിള്ള, കെ.കെ വില്‍സണ്‍, അമ്പാടത്ത് ബാലന്‍, ഷിന്റോ സ്റ്റാന്‍ലി എന്നിവര്‍ പങ്കെടുത്തു. എല്ലാ വിധ സേവനങ്ങളും ലഭ്യമായിട്ടുള്ള ഒരു ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് കൂടാതെ ഏത് ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാനുള്ള സൗകര്യം ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എ.ടി.എമ്മില്‍ ഉണ്ടായിരിക്കും. 

ആധുനിക ബാങ്കിങ്ങില്‍ ലഭ്യമായ എല്ലാ സാങ്കേതിക വൈദഗ്ദ്യത്തോടെയും പ്രവര്‍ത്തനമാരംഭിക്കുന്ന ഈ എ.ടി.എം സംരംഭം 2022-2023 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത് വഴി കൂടുതല്‍ ജനങ്ങള്‍ക്ക് എന്‍.ബി.എഫ്.സി സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും കമ്പനി സി.എം.ഡി വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും മറ്റു അഞ്ചു ജി.സി.സി രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പ്രയത്നത്തിലാണ്.
 

click me!