ആമസോൺ - ഫ്യൂച്ചർ ഗ്രൂപ്പ് തർക്കം പുതിയ തലത്തിൽ; വാ പൊളിച്ച് ബിസിനസ് ലോകം !

By Web TeamFirst Published Jan 26, 2021, 5:33 PM IST
Highlights

ആമസോൺ സമർപ്പിച്ച ഹർജിയിൽ കിഷോർ ബിയാനി മൂന്നാം കക്ഷിയും രാകേഷ് ബിയാനി (ഫ്യൂചർ റീടെയ്ൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ) എട്ടാം കക്ഷിയുമാണ്.

ദില്ലി: ആമസോണും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള തർക്കം പുതിയ തലത്തിൽ. ഇത് കണ്ട് അമ്പരന്ന് വാ പൊളിച്ചിരിക്കുകയാണ് ബിസിനസ് ലോകം. ആമസോൺ ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന ഹർജിയാണ് ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഫ്യൂചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനിയെ തടങ്കലിലാക്കണമെന്നും ആസ്തികൾ കണ്ടുകെട്ടണമെന്നും ആവശ്യപ്പെടുന്നു. ആർബിട്രേഷൻ കോടതി വിധി ലംഘിച്ചതിനാണ് നടപടി തേടിയിരിക്കുന്നത്.

ആമസോൺ സമർപ്പിച്ച ഹർജിയിൽ കിഷോർ ബിയാനി മൂന്നാം കക്ഷിയും രാകേഷ് ബിയാനി (ഫ്യൂചർ റീടെയ്ൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ) എട്ടാം കക്ഷിയുമാണ്. 2020 ഡിസംബർ 21 ന് ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഫ്യൂചർ ഗ്രൂപ്പിന്റെ സ്ഥാപകരും ഹർജിയിൽ പറയുന്ന മറ്റ് കക്ഷികളും ലംഘിച്ചുവെന്നും ആമസോൺ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ഫ്യൂചർ - റിലയൻസ് ഇടപാടിന് സെബി അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചും അനുവാദം നൽകി. എന്നാൽ സെബിയുടെ അനുമതി കോടതി തീരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ആമസോൺ കമ്പനിയുടെ വാദം. 

click me!