പൈലറ്റുമാർക്കെതിരെ നിയമ നടപടി; നോട്ടീസ് പീരിഡില്‍ വ്യക്തത തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെന്ന് വിമാനക്കമ്പനി

By Web TeamFirst Published Sep 22, 2023, 10:56 PM IST
Highlights

പൈലറ്റുമാര്‍ക്കെതിരായ നിയമ നടപടി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെതിരെയോ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനെതിരെയോ അല്ലെന്ന് എയര്‍ലൈന്‍ വിശദീകരിച്ചു.

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആകാസ എയര്‍ലൈന്‍സ് നിയമ നടപടികളുമായി മുന്നോട്ട്. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പൈലറ്റുമാര്‍ക്കെതിരായ നിയമ നടപടി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെതിരെയോ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനെതിരെയോ അല്ലെന്ന് എയര്‍ലൈന്‍ വിശദീകരിച്ചു. പൈലറ്റുമാര്‍ തൊഴില്‍ കരാര്‍ പ്രകാരം പാലിക്കേണ്ട നോട്ടീസ് പീരിഡിന്റെ കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും കമ്പനി അറിയിച്ചു.

മൂന്ന് മാസത്തിനിടെ 43 പൈലറ്റുമാരാണ് അകാസ എയറിൽ നിന്ന് രാജി വച്ചത്. പൈലറ്റുമാർക്ക് ക്ഷാമം നേരിട്ടതോടെ ഓഗസ്റ്റിൽ 630ലേറെ സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം അത് 700 കടക്കുമെന്നാണ് കമ്പനി ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. പൈലറ്റുമാർ എയർ ഇന്ത്യയിലേക്ക് ചേക്കേറിയെന്നാണ് വിവരം. അതെന്തായാലും നോട്ടീസ് പിരീഡിന് കാത്ത് നിൽക്കാതെ പോയതാണ് പൈലറ്റുമാരെ കോടതി കയറ്റാൻ കമ്പനി തീരുമാനിച്ചത്.

Read also: പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി

ഫസ്റ്റ് ഓഫീസർക്ക് 6 മാസവും ക്യാപ്റ്റന് 1 വർഷവുമാണ് നോട്ടീസ് പിരീഡ്. 23 കോടി നഷ്ടപരിഹാരം വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. സ്ഥിതി ഈ വിധമെങ്കിൽ മുന്നോട്ട് പോവാനാകില്ലെന്ന് കോടതിയിൽ കമ്പനി വാദം നിരത്തി. 56 വിമാനങ്ങൾക്ക് കൂടി കമ്പനി ഓർഡർ നൽകി കാത്തിരിക്കുമ്പോഴാണ് പൈലറ്റുമാർ രാജി വയ്ക്കുന്നത്.  ജീവനക്കാരിലെ പരിഭ്രാന്തി ഒഴിവാക്കാനാണ് സിഇഒ വിനയ് ദുബെ ജീവനക്കാർക്ക് ഇമെയിൽ അയച്ചത്.

പൈലറ്റുമാരുടെ ക്ഷാമം ഇല്ലെന്നും പരിശീലനം പൂർത്തിയാക്കി കൂടുതൽ പേർ എത്തുമെന്നും പറയുന്നു. സാമ്പത്തിക നിലയിലും ആശങ്ക വേണ്ടെന്നും വിനയ് ദുബെ പറയുന്നു. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം കമ്പനികൾ കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകുമ്പോൾ പൈലറ്റുമാരുടെ എണ്ണം തികയ്ക്കുക നിലവിലെ സാഹചര്യത്തിൽ കമ്പനികൾക്ക് എളുപ്പമല്ല. തിരിച്ച് വരവിന് ശ്രമിക്കുന്ന ജെറ്റ് എയർവെയ്സിനും ഗോ ഫസ്റ്റിനും ഇതേ പ്രശ്നമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!