ഐപിഒയ്ക്ക് തയ്യാറായി കല്യാണ്‍ ജ്വല്ലേഴ്‌സ്: നടക്കാനിരിക്കുന്നത് 1,750 കോടി രൂപയുടെ ഓഹരി വിൽപ്പന

By Web TeamFirst Published Aug 24, 2020, 8:06 PM IST
Highlights

കമ്പനിക്ക് ഇപ്പോൾ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 സ്റ്റോറുകൾ ഉണ്ട്. 

കേരളം ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി (ഐപിഒ) വിപണി നിയന്ത്രിതാവായ സെബിയിൽ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഓഫര്‍ രേഖ സമര്‍പ്പിച്ചു. 1,750 കോടി രൂപയുടെ ഐപിഒയ്ക്കാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് തയ്യാറെടുക്കുന്നത്. 

പ്രൊമോട്ടർ ടി എസ് കല്യാണരാമനും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസും ചേർന്നുളള 750 കോടി രൂപയുടെ സെക്കൻഡറി ഓഹരികളും 1,000 കോടിയുടെ പുതിയ ഓഹരികളും ഉൾക്കൊള്ളുന്നതാണ് ഐപിഒ. ആഭ്യന്തര വിപണിയിലെ ഒരു ജ്വല്ലറി റീട്ടെയിൽ ബ്രാൻഡിന്റെ എക്കാലത്തെയും വലിയ ഐപിഒയായിരിക്കും ഇതെന്നാണ് കണക്കാക്കുന്നത്.

ആക്സിസ് ക്യാപിറ്റൽ, സിറ്റിബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപ്സ്, ബോബ് ക്യാപിറ്റൽ മാർക്കറ്റുകൾ എന്നിവയാണ് ഓഹരി വിൽപ്പനയുടെ ഇൻവെസ്റ്റ് ബാങ്കർമാർ. പ്രവർത്തന മൂലധനത്തിനും മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഐപിഒയിലൂടെ ലഭിക്കുന്ന ആയിരം കോടി രൂപ ഉപയോഗിക്കാനാണ് കല്യാൺ ജ്വല്ലേഴ്സ് പദ്ധതിയിടുന്നത്.

വിപണി റിപ്പോർട്ടുകളനുസരിച്ച്, 2020 മാർച്ച് 31 ലെ വരുമാനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി കമ്പനികളിലൊന്നാണ് കല്യാൺ ജ്വല്ലേഴ്സ്.

കേരളത്തിലെ തൃശ്ശൂരിൽ ആരംഭിച്ച കമ്പനിക്ക് ഇപ്പോൾ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 സ്റ്റോറുകൾ ഉണ്ട്. മിഡിൽ ഈസ്റ്റിൽ 30 ഷോറൂമുകളുമുണ്ട്. എല്ലാ സ്റ്റോറുകളും കമ്പനി നേരിട്ട് പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

2019-20 ൽ കല‍്യാൺ ജ്വല്ലേഴ്സിന്റെ വരുമാനം 10,100 കോടി രൂപയായിരുന്നു, അതിൽ 78.19 ശതമാനം ഇന്ത്യയിൽ നിന്നുള്ളതാണ്, 21.8 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നും ലഭിക്കുന്നു. ഇന്ത്യയിലും വിദേശത്തും 250-ലധികം ഔട്ട്ലെറ്റുകളുള്ള ഏറ്റവും ഉയർന്ന സ്റ്റോർ സാന്നിധ്യമുള്ള ടൈറ്റന്റെ ടാനിഷ് ആണ് കമ്പനിയുടെ ഏറ്റവും അടുത്ത എതിരാളി. രാജ്യത്ത് ലിസ്റ്റുചെയ്ത മറ്റൊരു സ്ഥാപനമായ പിസി ജ്വല്ലേഴ്സിന് 84 സ്റ്റോറുകളുണ്ട്.

click me!