Latest Videos

പുതിയ കേന്ദ്ര ടാക്സ് നിയമ ഭേദഗതി പിൻവലിക്കണം, വസ്ത്രവ്യാപാരികൾ സമരത്തിലേക്ക്

By Web TeamFirst Published Feb 11, 2024, 11:12 AM IST
Highlights

വ്യാപാരികൾ തമ്മിൽ ക്രെഡിറ്റ് കാലയളവ് പരസ്പരം നിശ്ചയിക്കുന്ന സൗഹാർദ്ദപരമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആയതിന് മാറ്റം വരുത്തി നിർബന്ധിത നിയമങ്ങൾ അടിച്ചേൽപ്പിച്ചാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂവെന്ന് വ്യാപാരികൾ

കൊച്ചി: കേന്ദ്രസർക്കാർ ചെറുകിട സൂക്ഷ്മ വിഭാഗത്തിലെ സ്ഥാപനങ്ങളെ സഹായിക്കാനായി കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വസ്ത്രവ്യാപാരികൾ സമരത്തിലേക്ക്. 2023ലെ ഫിനാൻസ് ആക്ടിലെ 14(ബി) എംഎസ്എംഇ സ്ഥാപനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 15 ദിവസത്തിനുള്ളിലും പ്രത്യേക കരാർ ഉണ്ടെങ്കിൽ 45 ദിവസത്തിനുള്ളിലും സാമ്പത്തിക ഇടപാട് കൊടുത്ത് തീർക്കണമെന്നും അല്ലാത്ത പക്ഷം വർഷാവസാനം ഈ തുകകൾ ഉൽപന്നം വാങ്ങിയ കടക്കാരന്റെ വരുമാനമായി കണക്കാക്കി 32ശതമാനം ടാക്സ്  ഈടാക്കുന്നതിനും വ്യവസ്ഥയുണ്ട്. 

ഈ നിയമ ഭേദഗതി വ്യാപാരികളെ ബാധിക്കുന്നത്  ഈ സാമ്പത്തിക വർഷം  അവസാനിക്കുന്ന മാർച്ച് 31ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. തുണിത്തരങ്ങളും വസ്ത്രങ്ങളും ഫാഷനും സീസണും അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ടെക്സ്റ്റൈൽ മേഖലയിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് മുതൽ നാല് വരെ സീസണുകൾ ഉണ്ട്. ഇത് ഏകദേശം 90 മുതൽ 120 ദിവസത്തെ ക്രെഡിറ്റ് കാലയളവ് കച്ചവടക്കാർക്ക് പരമ്പരാഗതമായി ലഭിച്ചു വരുന്നുണ്ട്. വ്യാപാരികൾ തമ്മിൽ ക്രെഡിറ്റ് കാലയളവ് പരസ്പരം നിശ്ചയിക്കുന്ന സൗഹാർദ്ദപരമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആയതിന് മാറ്റം വരുത്തി നിർബന്ധിത നിയമങ്ങൾ അടിച്ചേൽപ്പിച്ചാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ.

ഈ നിയമ ഭേദഗതിയിലെ ഒരു പ്രധാന ന്യൂനത ഓരോ വർഷവും മാർച്ച് 31ന്റെ കണക്കിൽ കൊടുക്കാൻ ബാക്കി വരുന്ന പേയ്മെന്റുകൾ മാത്രമേ ടാക്സ് കണക്കാക്കാൻ എടുക്കുന്നുള്ളൂ. മറ്റ് സമയങ്ങളിൽ എത്ര ക്രെഡിറ്റ് പെൻഡിങ് ആയാലും ഈ നിയമം ബാധകമല്ല. ഈ നിയമ ഭേദഗതി പ്രത്യക്ഷത്തിൽ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ച് കൊണ്ടുവന്നതാണെങ്കിലും പ്രായോഗിക തലത്തിൽ ഈ നിയമം ചെറുകിട വ്യവസായികൾക്കും ഒപ്പം വ്യാപാരി സമൂഹത്തിനും വലിയ തിരിച്ചടി ഉണ്ടാക്കും. വർഷാവസനമുള്ള മൂന്നു മാസം വ്യാപാരികൾ എംഎസ്എംഇയിൽ നിന്നും പർച്ചേസ് ഒഴിവാക്കാൻ നിർബന്ധിതരാകുകയും അതുവഴി ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ ആകുകയും ചെയ്യും.

ഇന്ത്യയിലെ മൊത്തം വ്യാപാര മേഖലക്കും താങ്ങാനാവാത്ത പ്രത്യാഘാതങ്ങൾ ഈ പുതിയ നിയമം വഴി ഉണ്ടാകും. വ്യാപാരികൾക്കോ ചെറുകിട വ്യവസായികൾക്കോ ഉപകാരമില്ലാത്ത ഈ നിയമം ഉടൻ പിൻവലിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ഗാർമെന്റ് അസോസിയേഷൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര എംഎസ്എംഇ മന്ത്രി, ടെക്സ്റ്റൈൽ മിനിസ്റ്റർ എന്നിവർക്കും കേരളം ധനകാര്യ വകുപ്പ് മന്ത്രിക്കും കേരളം എംപി മാർക്കും അടിയന്തിര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. ടി.എസ്. പട്ടാഭിരാമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. ശ്രീകാന്ത്, സംസ്ഥാന ഭാരവാഹികളായ ശ്രീ. ഷാനവാസ്, എം.എൻ. ബാബു, ശ്രീ. നവാബ് ജാൻ, ജൗഹർ, ശ്രീ. ബാപ്പു, ശ്രീ. ഷെരീഫ്, ജുനൈദ്, നിസാമുദീൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീ. കെ. കൃഷ്ണൻ സ്വാഗതവും ശ്രീ. സജീവ് നന്ദിയും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!