Latest Videos

മുംബൈ മെട്രോ സർക്കാറിന് സ്വന്തമാകുന്നു, അനിൽ അംബാനിയിൽ നിന്ന് ഏറ്റെടുക്കാൻ തീരുമാനം, നൽകുന്നത് വൻതുക  

By Web TeamFirst Published Mar 12, 2024, 4:32 PM IST
Highlights

പദ്ധതിയുടെ ചെലവിലും തർക്കമുണ്ടായി. നിർമ്മാണച്ചെലവ് 4,026 കോടിയാണെന്ന് മെട്രോ കമ്പനി അവകാശപ്പെട്ടു. എന്നാൽ, എംഎംആർഡിഎ നിഷേധിച്ചു.

മുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും (ആർ-ഇൻഫ്ര) മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എംഎംആർഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ മുംബൈ മെട്രോ വൺ ഏറ്റെടുക്കുന്നതിന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ആർ-ഇൻഫ്രക്ക് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതിന് ഏകദേശം മൂല്യം 4,000 കോടി രൂപയാണെന്ന് ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2007-ൽ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) മാതൃകയിലാണ് നഗരത്തിലെ ആദ്യത്തെ മെട്രോ പദ്ധതിയായ മുംബൈ മെട്രോ വൺ നിർമിക്കുന്നത്.

ഏറെക്കാലമായി സംയുക്ത സംരംഭ പങ്കാളികൾ തമ്മിൽ തർക്കത്തിലാണ്. എംഎംആർഡിഎയ്ക്ക് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് (എംഎംഒപിഎൽ) 26 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ചീഫ് സെക്രട്ടറിയുമായ ജോണി ജോസഫിൻ്റെ റിപ്പോർട്ട് തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചാണ് കമ്പനി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

പദ്ധതിയുടെ ചെലവ്, മെട്രോ പരിസരങ്ങളിലെ വാണിജ്യം, ടിക്കറ്റിംഗ് ഘടന, എംഎംഒപിഎൽ നിരക്ക് വർദ്ധന തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആർ-ഇൻഫ്രയും എംഎംആർഡിഎയും തർക്കത്തിലാണ്. ഏറ്റവും തിരക്കേറിയ മെട്രോ ആയിരുന്നിട്ടും, കമ്പനി തുടർച്ചയായി നഷ്ടമാണെന്ന് അവകാശപ്പെടുകയും നിരക്ക് വർധന ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നിരക്കുവർധനയെ എംഎംആർഡിഎ എതിർത്തു. 

പദ്ധതിയുടെ ചെലവിലും തർക്കമുണ്ടായി. നിർമ്മാണച്ചെലവ് 4,026 കോടിയാണെന്ന് മെട്രോ കമ്പനി അവകാശപ്പെട്ടു. എന്നാൽ, എംഎംആർഡിഎ ഇക്കാര്യം നിഷേധിച്ചു. യഥാർത്ഥ ചെലവ് 2,356 കോടിയാണെന്ന്  എംഎംആർഡിഎ വാദിച്ചു. കൂടാതെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) എംഎംഒപിഎല്ലിൽ വസ്തു നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് എതിന്റെ ഓഹരി വാങ്ങാൻ അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാരിനും എംഎംആർഡിഎക്കും കത്തയച്ചത്. 

മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ സർക്കാർ തീരുമാനത്തെ എതിർത്ത് രം​ഗത്തെത്തി. ഏറ്റെടുക്കലിനായി സർക്കാർ ക്വാട്ട് ചെയ്ത തുക വളരെ കൂടുതലാണെന്നും അനിൽ അംബാനി ഗ്രൂപ്പിന് അനുകൂലമായാണ് സർക്കാർ വില തീരുമാനിച്ചതെന്നും ചവാൻ പറഞ്ഞു. 

click me!