3,000 കോടി രൂപ! പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി മുത്തൂറ്റ് ഫിൻകോർപ്പ്; സാധാരണ നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

Published : Aug 13, 2026, 05:59 PM IST
muthoot ipo

Synopsis

രാജ്യത്തെ പ്രമുഖ സ്വർണവായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് 3,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി സെബിക്ക് ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ച കമ്പനി, ഐപിഒയിലൂടെ ലഭിക്കുന്ന തുക ബിസിനസ് വളർച്ചയ്ക്കും മൂലധന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാൻ ലക്ഷ്യമിടുന്നു.

രാജ്യത്തെ പ്രമുഖ സ്വർണവായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് 3,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് അഥവാ സെബിക്ക് ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ചു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഐപിഒ പൂർണമായും പുതിയ ഓഹരികളുടെ വിൽപ്പനയായിരിക്കുമെന്ന് കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ വ്യക്തമാക്കി. രണ്ട് രൂപ മുഖവിലയുള്ള ഓഹരികളാണ് ഐപിഒയിലൂടെ നൽകുന്നത്. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഐപിഒ തുക എങ്ങനെ ഉപയോഗിക്കും?

ഐപിഒയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ ടയർ-1 മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുക. ഭാവിയിലെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുതിയ വായ്പകൾ നൽകുന്നതിനും ബിസിനസ് വളർച്ചയ്ക്കും വിപുലീകരണത്തിനും തുക വിനിയോഗിക്കും.

സ്വർണവായ്പ പ്രധാന ബിസിനസ്

സ്വർണ വായ്പയാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ പ്രധാന ബിസിനസ്. രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി രാജ്യത്തുടനീളം വിപുലമായ ശാഖാ ശൃംഖലയാണ് നടത്തുന്നത്. ബിസിനസ് വായ്പ, വസ്തുവകകൾ നൽകിയുള്ള വായ്പ, വിതരണ ശൃംഖല ധനസഹായം, ഡിജിറ്റൽ വായ്പ, മൈക്രോഫിനാൻസ്, ഭവനവായ്പ തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

5,610 ശാഖകൾ; 42.6 ലക്ഷം ഡിജിറ്റൽ ഉപയോക്താക്കൾ

2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് മുത്തൂറ്റ് ഫിൻകോർപ്പിന്റെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 73,444.72 കോടി രൂപയാണ്. രാജ്യത്താകെ 5,610 ശാഖകളാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ മുത്തൂറ്റ് ഫിൻകോർപ്പ് വണ്ണിന് 42.6 ലക്ഷം ഉപയോക്താക്കളുമുണ്ട്.

സ്വർണവായ്പാ ആസ്‍തിയിൽ വൻ വളർച്ച

2024 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ കമ്പനിയുടെ സ്വർണവായ്പാ ആസ്‍തി 59.04 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ക്രിസിൽ റിപ്പോർട്ട് ഉദ്ധരിച്ചാണ് കമ്പനി ഡ്രാഫ്റ്റ് രേഖകളിൽ ഈ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.

ലാഭം 1,847 കോടി രൂപ

കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഏകീകൃത ലാഭം 1,847.62 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തിൽ ഇത് 607.90 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 8,497.69 കോടി രൂപയിൽ നിന്ന് 11,203.81 കോടി രൂപയായും ഉയർന്നു.

പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഐപിഒയ്ക്ക് നേതൃത്വം നൽകും

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

PREV
Read more Articles on
click me!

Recommended Stories

ചന്ദ്രശേഖരന്റെ രണ്ടാമൂഴത്തില്‍ ടാറ്റയുടെ നഷ്ടം 70,000 കോടി; പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം
രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍