വിശദമായ കണക്കുകൾ പുറത്തുവിട്ട് പൊതുമേഖല സ്ഥാപനമായ എൻടിപിസി: നാലാം പാദത്തിൽ വൻ ഇടിവ്

By Web TeamFirst Published Jun 28, 2020, 7:23 PM IST
Highlights

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മൊത്തം ചെലവ് 26,685.02 കോടി രൂപയായിരുന്നു. 

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ടിപിസിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ മൊത്ത ലാഭത്തില്‍ 70 ശതമാനം ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല വൈദ്യുതി വിതരണ കമ്പനിയായ എന്‍ടിപിസിയുടെ മൊത്ത ലാഭം 70.48 ശതമാനം ഇടിഞ്ഞ് 1,523.77 കോടി രൂപയായി. 

ആകെ വരുമാനത്തില്‍ 15.49 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2019 -20 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിൽ ആകെ വരുമാനം മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 15.49 ശതമാനം ഇടിവോടെ 31,315.3 കോടി രൂപയാണ്.

വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് പ്ലാന്റുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുളള ലോക്ക്ഡൗൺ സമയത്തും വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരുകയാണെന്നും കമ്പനി അറിയിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മൊത്തം ചെലവ് 26,685.02 കോടി രൂപയായിരുന്നു. മുൻ‌വർഷത്തെ അപേക്ഷിച്ച് 25.56 ശതമാനം വർധനയാണുണ്ടായത്. 15,804.09 കോടി രൂപയുടെ ഇന്ധനച്ചെലവ് ഇതിൽ ഉൾപ്പെടുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 25.41 ശതമാനം ഉയർന്നു.

മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ നിലവിലെ നികുതി ബാധ്യതകൾക്കായി എൻ‌ടി‌പി‌സിയുടെ വ്യവസ്ഥകളിൽ മുൻ വർഷങ്ങളുമായി ബന്ധപ്പെട്ട നികുതിയിൽ 2,743.64 കോടി രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം വരുമാനം 9.60 ശതമാനം ഉയർന്ന് 1,12,372.58 കോടി രൂപയായിരുന്നിട്ടും എൻ‌ടി‌പി‌സി അറ്റാദായത്തിൽ 15.19 ശതമാനം ഇടിവോടെ 11,901.96 കോടി രൂപയായി.

എൻ‌ടി‌പി‌സിയുടെ ബോർഡ് 2019-20 സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 2.65 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തു.

വെള്ളിയാഴ്ച എൻ‌ടി‌പി‌സി ഓഹരികൾ ബി‌എസ്‌ഇയിൽ 0.88 ശതമാനം ഉയർന്ന് 97.05 രൂപയായി. സെൻ‌സെക്സ് സൂചികയിൽ 0.94 ശതമാനം വർധന.

click me!