കേരളത്തില്‍ നിന്നുള്ള സ്വര്‍ണപ്പണയ കമ്പനിയായ 'യോഗക്ഷേമം ലോണ്‍സ്' ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഏറ്റെടുക്കുന്നു. കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍, കേരളത്തില്‍ നിന്നുള്ള സ്വര്‍ണപ്പണയ കമ്പനിയായ 'യോഗക്ഷേമം ലോണ്‍സി'നെ ഏറ്റെടുക്കുന്നു. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ഈ എന്‍ബിഎഫ്സി കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനത്തിന് ടാറ്റാ ക്യാപിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്തിക്കാട് നിന്ന് ദക്ഷിണേന്ത്യയിലേക്ക്

1991ല്‍ കേരളത്തിലെ അന്തിക്കാട് 'യോഗക്ഷേമം കുറീസ് ആന്‍ഡ് ലോണ്‍സ്' എന്ന പേരില്‍ ഒരു ചെറിയ ധനകാര്യ സ്ഥാപനമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2000ല്‍ റിസര്‍വ് ബാങ്കിന്റെ എന്‍ബിഎഫ്സി ലൈസന്‍സ് കമ്പനിക്ക് ലഭിച്ചു. 2012ല്‍ 'യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ്' എന്ന് പേരുമാറ്റിയ കമ്പനി, സ്വര്‍ണപ്പണയത്തിലും ചെറുകിട ബിസിനസ് വായ്പകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ ദക്ഷിണേന്ത്യയിലാകെ 160ലധികം ശാഖകളാണ് ഈ മലയാളി കമ്പനിക്കുള്ളത്. നിലവിലുള്ള ഉടമകളില്‍നിന്ന് ഓഹരികള്‍ വാങ്ങിയും പുതിയ ഓഹരികള്‍ സമാഹരിച്ചുമാണ് ടാറ്റ ഈ കമ്പനിയുടെ 88.6 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നത്. ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ യോഗക്ഷേമം ലോണ്‍സ് പൂര്‍ണമായും ടാറ്റാ ക്യാപിറ്റലിന്റെ ഉപകമ്പനിയായി മാറും.

ഓഹരി വിപണിയിലെ പ്രതികരണം ഇങ്ങനെ

ഏറ്റെടുക്കല്‍ വാര്‍ത്ത വന്നിട്ടും ടാറ്റാ ക്യാപിറ്റലിന്റെ ഓഹരികളില്‍ ഇന്ന് വലിയ മുന്നേറ്റം കണ്ടില്ല. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 360.45 രൂപയില്‍ നിന്ന് 0.80 ശതമാനം ഇടിഞ്ഞ് 357.55 രൂപയിലാണ് വ്യാപാരം നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.51 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.