എസ്ബിഐയിലും വിആര്‍എസ് നടപ്പാക്കുന്നു

By Web TeamFirst Published Sep 3, 2020, 11:41 PM IST
Highlights

നിലവില്‍ യോഗ്യരാവയവരില്‍ 30 ശതമാനം പേര്‍ വിആര്‍എസ് എടുക്കുകയാണെങ്കില്‍ ബാങ്കിന് വലിയ സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാക്കുക.
 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിആര്‍എസ് പ്ലാന്‍ നടപ്പാക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് വിആര്‍എസ് സ്‌കീം അവതരിപ്പിക്കുക. 25 വര്‍ഷം സര്‍വീസുള്ളവര്‍ക്കും 55 വയസ് പൂര്‍ത്തിയായവരും ഇതിന് യോഗ്യരായിരിക്കും.

നിലവില്‍ ബാങ്കിലെ 11565 ഓഫീസര്‍മാരും 18625 ജീവനക്കാരും വിആര്‍എസ് പ്ലാനിന് യോഗ്യതയുള്ളവരാണ്. ഈ പ്ലാന്‍ അംഗീകരിക്കുന്നവര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ വിരമിക്കല്‍ പ്രായം വരെ നിലവിലെ വേതനത്തിന്റെ 50 ശതമാനം നല്‍കും. 

നിലവില്‍ യോഗ്യരാവയവരില്‍ 30 ശതമാനം പേര്‍ വിആര്‍എസ് എടുക്കുകയാണെങ്കില്‍ ബാങ്കിന് വലിയ സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാക്കുക. 2170.85 കോടി ചെലവ് ഇതിലൂടെ ലാഭിക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. 2020 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2.5 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

കൊറോണയെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം നേരിടുന്ന നിരവധി പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ താത്പര്യപ്പെട്ടിരുന്നു. മറ്റ് ചിലര്‍ ഒരു നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകാനും വിസമ്മതം രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വിആര്‍എസ് വേണമെന്ന ഒരു പൊതു ആവശ്യം ഉയര്‍ന്നുവന്നതെന്നാണ് വിവരം. ഇതിന് പുറമെ ബാങ്കിലെ ജീവനക്കാരുടെ ശരാശരി പ്രായം കുറയ്ക്കുക എന്ന മാനേജ്‌മെന്റിന്റെ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 

click me!