ഛത്തീസ്ഗണ്ഡിൽ ഹെൽത്ത് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ദുരിതം വിതച്ച് 14,000ത്തിലധികം കേസുകൾ

By Web TeamFirst Published Apr 15, 2021, 11:13 AM IST
Highlights

ഏറ്റവും ഉയർന്ന കൊവിഡ് ബാധ നിരക്ക് രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയാണ്. 15121 പേർ. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് 1.68 ലക്ഷത്തിലധികം കേസുകളും 1417 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗണ്ഡ്: കൊവിഡ് ബാധയിൽ ഉയർന്ന പ്രതിദിനകണക്ക് രേഖപ്പെടുത്തി ഛത്തീസ്ഗണ്ഡ്. ബുധനാഴ്ച 14,250 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 120 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4,86,244 പേർക്കാണ് ഇതുവരെ കൊവിഡ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോക്ടർ സുഭാഷ് പാണ്ഡേ കൊവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു. 

ഏറ്റവും ഉയർന്ന കൊവിഡ് ബാധ നിരക്ക് രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയാണ്. 15121 പേർ. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് 1.68 ലക്ഷത്തിലധികം കേസുകളും 1417 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 88 പേരെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്തു. 1,18,636 കേസുകളാണ് ഇപ്പോൾ സജീവമായിട്ടുള്ളത്. 2441 പേർ വീടുകളിൽ ഐസോലേഷനിലാണ്. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 3,62,301 ആണ്. 

സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് ബാധിച്ച ജില്ലകളാണ് റായ്പൂർ, ദർഗ് എന്നിവ. ഇവിടങ്ങളിൽ 3960ഉം 1647 ഉം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റായ്പൂരിൽ ആകെ രോഗബാധിതരുടെ എണ്ണം 1,02,881 ആണ്.  1366 പേർ മരിച്ചു. ദർഗിൽ കൊവിഡ് ബാധിതരുടെ എണ്ണം 60388 ആയി ഉയർന്നു. 1026 പേരാണ് കൊവിഡിനെ തുടർന്ന് മരിച്ചത്. 

സംസ്ഥാനത്തെ കൊവിഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്റർ വക്താവായിരുന്നു ഡോക്ടർ സുഭാഷ് പാണ്ഡേ. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ റായ്പൂരിലെ എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. പാണ്ഡെയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോയും അനുശോചിച്ചു. 

click me!