Latest Videos

കൊവിഡ്: 'അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്'; കരുതലുമായി മുഖ്യമന്ത്രി

By Web TeamFirst Published May 25, 2021, 12:05 AM IST
Highlights

എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് പരിശോധനയിലൂടെ തീരുമാനിക്കാമെന്നാണ് ധാരണയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ഛനും അമ്മയും മരണപ്പെട്ടു, കുട്ടികൾ അത്തരമൊരു അവസ്ഥയിൽ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടിയെടുക്കും. എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് പരിശോധനയിലൂടെ തീരുമാനിക്കാമെന്നാണ് ധാരണയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, ലോക്ഡൗൺ ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനത്തിന് അനുമതിയുള്ളതിനാൽ ഇതിന് വേണ്ട സാമഗ്രികൾ വിൽക്കുന്ന കടകൾ വിൽക്കാൻ നിശ്ചിത ദിവസം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങൾ ലോക്ഡൗണിന് മുൻപ് തന്നെ തടഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനത്തിന് കല്ല് ആവശ്യമായതിനാൽ ചെത്ത് കല്ല് കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുന്നത് ഒഴിവാക്കും.

മലഞ്ചരക്ക് കടകൾ തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട്, ഇടുക്കി ജില്ലകളിൽ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസമാണ് തുറക്കാൻ അനുമതി. റബർ തോട്ടങ്ങളിൽ മഴക്കാലത്ത് റെയിൻഗാർഡ് വേണ്ടിവരുമായിരുന്നു. അതിന് ആവശ്യമായ കടകൾ നിശ്ചിത ദിവസം തുറക്കാം.വാക്സീനേഷൻ ബാങ്ക് ജീവനക്കാർക്ക് ബാങ്കുകൾ തന്നെ നൽകുമെന്ന് സമ്മതിച്ചിട്ടുണ്ട്. അവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയാലേ ആദ്യ ഘട്ടത്തിൽ നൽകാനാവൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!