
ദില്ലി: നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്മൃതി മന്ദാനയും സംഘവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. പുരുഷ ഐപിഎല്ലില്‍ കിംഗ് കോലിക്കും സംഘത്തിനും കഴിഞ്ഞ 15 സീസണുകളിലും കഴിയാതിരുന്ന നേട്ടമാണ് തങ്ങളുടെ രണ്ടാം സീസണില്‍ തന്നെ ആര്‍സിബി വനിതകള്‍ കൈപ്പിടിയിലാക്കിയത്. ഓരോ സീസണും തുടങ്ങുമ്പോള്‍ ഈ സാലാ കപ്പ് നമുക്കെന്ന് പറഞ്ഞു തുടങ്ങുന്ന ആര്‍സിബി ഫാന്‍സ് സീസണ്‍ കഴിയുമ്പോള്‍ നിരാശയോടെ തലകുനിക്കാറാണ് പതിവ്.
എന്നാല്‍ ഇത്തവണ സ്മൃതി മന്ദാനയുടെ നേതൃത്വത്തില്‍ ആര്‍സിബി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നക നല്‍കി. ഫൈനലില്‍ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ തന്നെ ആധികാരികമായി തകർത്ത് ആര്‍സിബി തറവാട്ടിലേക്ക് ആദ്യ കിരീടം. പിന്നാലെ ആര്‍സിബി ഫാന്‍സ് പുരുഷ ഐപിഎല്ലിനുള്ള ആവേശത്തിരി കൊളുത്തുകയും ചെയ്തു. ഈ സാല ഒന്നല്ല രണ്ടു കപ്പാണ് ആര്‍സിബി നേടാന്‍ പോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
ആര്‍സിബിയുടെ ആദ്യ കിരീടം ആഘോഷിക്കുന്ന തിരിക്കിലാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരും. കോലിക്കും പിള്ളേര്‍ക്കും 15 വര്‍ഷമായി കഴിയാത്തത് രണ്ടാം സീസണില്‍ തന്നെ നേടിയ പെണ്‍പടക്കാണ് അഭിനന്ദനങ്ങള്‍ കൂടുതലും. ഇതു വെറും ട്രെയിലാറെന്നും മെയ് 26ന് പുരുഷ ടീമും കപ്പ് തൂക്കുന്നതാണ് ഇതിന്‍റെ ക്ലൈമാക്സെന്നും ആരാധകര്‍ പറയുന്നു.
ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ കന്നി കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 ന് ഓള്‍ ഔട്ട്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115-2.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക