
ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും. മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ, വിവിധ വിദേശ രാജ്യങ്ങൾക്കായി മൂന്ന് ഇന്ത്യൻ വംശജർ കൂടി ഇത്തവണ ലോകകപ്പ് വേദിയിൽ പന്ത് തട്ടാനിറങ്ങുന്നുണ്ട്.
മലയാളികൾക്ക് അഭിമാനമായി ഖത്തർ ജേഴ്സിയിലാണ് പത്തൊൻപതുകാരനായ തഹ്സിൻ മുഹമ്മദ് ലോക കപ്പ് പോരാട്ടത്തിനെത്തുന്നത്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാൽ ലോകകപ്പ് ടീമിൽ കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം തഹ്സിൻ സ്വന്തമാക്കും. കണ്ണൂർ സ്വദേശികളായ ജംഷീദിന്‍റെയും ശൈമയുടെയും മകനാണ്. അച്ഛൻ ജംഷീദ് കാലിക്കറ്റ് സർവകലാശാലയുടെ മുൻ ഫുട്ബോൾ താരം കൂടിയാണ്. ഖത്തറിന്റെ വിവിധ ജൂനിയർ-യൂത്ത് ടീമുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത തഹ്സിൻ, പ്രശസ്തമായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്.
ആഫ്രിക്കൻ കരുത്തരായ കോംഗോയ്ക്ക് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നത് തമിഴ് വേരുകളുള്ള സാമുവൽ മുത്തുസ്വാമിയാണ്. 29 കാരനായ സാമുവലിന്‍റെ അച്ഛൻ തമിഴ്നാട് സ്വദേശിയും അമ്മ കോംഗോ സ്വദേശിയുമാണ്. ഗ്രീക്ക് ക്ലബ്ബായ ആട്രോമിറ്റോസിന്‍റെ മിഡ്ഫീൽഡറായ സാമുവൽ 2019 മുതൽ കോംഗോ ദേശീയ ടീമിന്‍റെ ഭാഗമാണ്. രാജ്യത്തിനായി ഇതിനകം 57 മത്സരങ്ങൾ താരം കളിച്ചുകഴിഞ്ഞു.
ഓസ്‌ട്രേലിയൻ നിരയിൽ ഇത്തവണ ഗോളിലേക്ക് ലക്ഷ്യം വെക്കാൻ നിഷാൻ വേലുപ്പിള്ള എന്ന ഇരുപത്തിയഞ്ചുകാരൻ സ്ട്രൈക്കറുമുണ്ട്. നിഷാന്‍റെ അച്ഛന്‍റെ കുടുംബ വേരുകൾ തമിഴ്‌നാട്ടിലാണ്. ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറിക്ക് വേണ്ടി കളിക്കുന്ന താരം രണ്ട് വർഷം മുൻപാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കായി കളിച്ച വെറും 6 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടി ഇതിനകം തന്നെ നിഷാൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ന്യൂസിലൻഡ് ടീമിന്‍റെ മധ്യനിര നിയന്ത്രിക്കുന്നത് പഞ്ചാബി വംശജനായ സർപ്രീത് സിംഗാണ്. അണ്ടർ-19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ വരെ ഇടംപിടിച്ച താരമാണ് സർപ്രീത്. 2018-ൽ ന്യൂസിലൻഡ് സീനിയർ ടീമിലെത്തിയ താരം പാരീസ് ഒളിംപിക്‌സിലും കിവീസ് ജേഴ്‌സി അണിഞ്ഞിരുന്നു. സർപ്രീത് സിംഗ് തന്‍റെ ആദ്യ രാജ്യാന്തര ഗോൾ നേടിയത് ഇന്ത്യയിൽ വെച്ചായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. മുംബൈയിൽ നടന്ന ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിൽ കെനിയക്കെതിരെയായിരുന്നു ആ ഗോൾ.
2006-ൽ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമായിരുന്ന വികാസ് ദൊരാസുവാണ് ഫിഫ ലോകകപ്പ് സ്ക്വാഡിന്‍റെ ഭാഗമായ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജൻ. എന്നാൽ ഇത്തവണ നാല് താരങ്ങളാണ് ഇന്ത്യയുടെ പ്രതിഭ ലോകവേദിയിൽ തെളിയിക്കാൻ ഒരുങ്ങുന്നത്. വൻകരകൾ കീഴടക്കാൻ കാൽപ്പന്തുലോകം ഒരുങ്ങുമ്പോൾ കളി മൈതാനങ്ങളിലെ ഇന്ത്യൻ വംശജരുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!