
ഹരാരെ: അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ നാടകീയ രംഗങ്ങള്‍. നോബോളോ സിക്സോ ആവാത്ത പന്തില്‍ ഇന്ത്യ ഒമ്പത് റണ്‍സ് വഴങ്ങിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. ഇന്ത്യൻ താരം ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ നാടകീയ രംഗങ്ങൾ. ഓവറിലെ ആദ്യ അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ദീപേഷ് ദേവേന്ദ്രന്‍ വഴങ്ങിയിരുന്നത്.
എന്നാല്‍ ബാറ്ററുടെ ലെഗ് സൈഡിലെറിഞ്ഞ ഓവറിലെ അവസാന പന്തിൽ അഫ്ഗാൻ താരം ഫൈസൽ ഷിനോസാദ അടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ബാറ്റിൽ തട്ടാതെ വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവിന്‍റെ കൈകളിലേക്ക് പോയി. എന്നാൽ കീപ്പർക്ക് പന്ത് കൃത്യമായി കൈയിലൊതുക്കാന്‍ കഴിഞ്ഞില്ല.
കൈകളിൽ നിന്ന് വഴുതിയ പന്ത് ഗ്രൗണ്ടിൽ ഫീൽഡിംഗ് ടീം വെച്ചിരുന്ന ഹെൽമെറ്റിൽ പോയി തട്ടിയതിനുശേഷം ബൗണ്ടറി കടന്നു. ഹെല്‍മെറ്റില്‍ തട്ടിയതിന് പെനല്‍റ്റിയായി അഞ്ച് റണ്‍സും പന്ത് ബൗണ്ടറി കടന്നതോടെ ലഭിച്ച നാലു റണ്‍സും ചേര്‍ത്താണ് അഫ്ഗാനിസ്ഥാന് ഒരു പന്തില്‍ 9 റൺസ് ലഭിച്ചത്.
എംസിസി നിയമം 28.3.2 പ്രകാരം, ഫീൽഡിംഗ് ടീം ഗ്രൗണ്ടിൽ വെച്ചിരിക്കുന്ന ഹെൽമെറ്റിലോ മറ്റേതെങ്കിലും ഉപകരണത്തിലോ പന്ത് തട്ടിയാൽ ബാറ്റിംഗ് ടീമിന് 5 പെനാൽറ്റി റൺസ് ലഭിക്കും. ഇതിന് പുറമെ പന്ത് ബൗണ്ടറി കടന്നതിനാൽ ലഭിച്ച 4 റൺസും കൂടി ചേർത്താണ് ഒറ്റ പന്തിൽ 9 റൺസ് അഫ്ഗാൻ സ്കോറിലേക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!