ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് ഡിവില്ലിയേഴ്സ്; പാക്കിസ്ഥാന്‍ സെമിയി‌ലെത്തില്ല

By Gopala krishnanFirst Published Aug 18, 2023, 9:40 AM IST
Highlights

ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും സെമിയിലെത്തുമെന്ന് ഉറപ്പാണ്. പാക്കിസ്ഥാന്‍ കരുത്തുറ്റ ടീമാണെങ്കിലും നാലാമത്തെ ടീമായി സെമിയിലെത്തുക ദക്ഷിണാഫ്രിക്കയാകും.

ജൊഹാനസ്ബര്‍ഗ്: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെയാകും സെമിയിലെത്തുക എന്ന് പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. അതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും സെമിയിലെത്തുമെന്ന് പ്രവചിക്കുന്ന ഡിവില്ലിയേഴ്സ് സെമിയിലെത്തുന്ന നാലാമത്തെ ടീമായി തെരഞ്ഞെടുത്തത് സ്വന്തം ടീമായ ദക്ഷിണാഫ്രിക്കയെ ആണ്.

തീര്‍ച്ചയായും സെമിയിലെത്തുന്ന ഒരു ടീം ഇന്ത്യയായിയരിക്കുമെന്ന് യുട്യൂബിലെ ചോദ്യോത്തര പരിപാടിയില്‍ ഡിവില്ലിയേഴ്സ് പറഞ്ഞു. ലോക ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും സെമിയിലെത്തുമെന്ന് ഉറപ്പാണ്. പാക്കിസ്ഥാന്‍ കരുത്തുറ്റ ടീമാണെങ്കിലും നാലാമത്തെ ടീമായി സെമിയിലെത്തുക ദക്ഷിണാഫ്രിക്കയാകും. സെമിയിലെത്തുന്ന നാലു ടീമുകളില്‍ മൂന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ടീമുകളാണ്. അത് കുറച്ച് റിസ്കുള്ള പ്രവചനമാണ്. എന്നാല്‍ ലോകകപ്പില്‍ മികച്ച വിക്കറ്റുകളിലായിരിക്കും മത്സരമെന്നത് ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും അനുകൂലമാകും.

ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ആതിഥേയരായ ഇന്ത്യയും ഏറ്റുമുട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തണമെന്നാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനും ഇന്ത്യക്കും തന്നെയാണ് സാധ്യത. സെമിയിലെത്തുക എന്നത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അനായാസമാകില്ലെങ്കിലും അവരില്‍ പ്രതീക്ഷ കുറവായതിനാല്‍ സമ്മര്‍ദ്ദമുണ്ടാകില്ലെന്നുറപ്പാണ്. പ്രതിഭാധനരായ കളിക്കാരുടെ സംഘമാണ് ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ ടീമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ഏഷ്യാ കപ്പിനും ലോകകപ്പിനും മുമ്പുള്ള സഞ്ജുവിൻറെ ലാസ്റ്റ് ബസ്, ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 ഇന്ന്

കരുത്തരായ പാക്കിസ്ഥാന് ഡിവില്ലിയേഴ്സ് സെമിയില്‍ ഇടം നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് തുടങ്ങുന്നത്, 10 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ 48 മത്സരങ്ങളാണ് ആകെയുണ്ടാകുക. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക.

ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 14നാണ് ലോകകപ്പില‍െ പോരാട്ടങ്ങളുടെ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. അഞ്ച് തവണ ലോകകപ്പ് നേടിയിട്ടുള്ള ഓസ്ട്രേലിയയും ഇംഗ്ലണ്ടും ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!