
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ സഹപരിശീലക സ്ഥാനത്ത് ഒഴിവാക്കപ്പെട്ട അഭിഷേക് നായര്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റേഡൈഴ്‌സിനൊപ്പം ചേര്‍ന്നേക്കും. കഴിഞ്ഞ ദിവസം അദ്ദേഹം കൊല്‍ക്കത്ത ക്യാംപിലുണ്ടായിരുന്നു. കൊല്‍ക്കത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് അദ്ദേഹം കൊല്‍ക്കത്തയ്‌ക്കൊപ്പം ചേര്‍ന്നേക്കുമെന്നുള്ള വാര്‍ത്തകള്‍ വ്യാപകമായത്.
കഴിഞ്ഞ ദിവസമാണ് അഭിഷേക് നായേരും ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപിനേയും സ്‌ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിയെയും ബിസിസിഐ പുറത്താക്കി. ടീമിന്റെ ഒരു മസാജറെ കൂടി പുറത്താക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിന്റെ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായി നിയമിച്ചത്.
ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സഹ പരിശീലകരായിരുന്ന റിയാന്‍ ടെന്‍ ഡോഷെറ്റെ, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ എന്നിവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.
പുതിയ ഫീല്‍ഡിംഗ് പരിശീലകനെ നിയമിക്കുന്നതുവരെ റിയാന്‍ ടെന്‍ ഡോഷെറ്റെ ആയിരിക്കും ഫീല്‍ഡിംഗ് പരിശീലകന്റെ ചുമതല കൂടി വഹിക്കുക. അഭിഷേക് നായര്‍ക്കും സോഹം ദേശായിക്കും പകരക്കാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്തുവന്നത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!