
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പരിക്ക്. ചെന്നൈയില്‍ പരിശീലനത്തിനിടെ കണങ്കാല്‍ തിരിഞ്ഞ് പരിക്കേറ്റ അഭിഷേക് ശര്‍മ ഇന്ന് രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതയില്ലെന്നാണ് സൂചന.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 പന്തില്‍ 79 റണ്‍സടിച്ച അഭിഷേക് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.കണങ്കാലിന് പരിക്കേറ്റ അഭിഷേക് ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല.വേദനമൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടിയ അഭിഷേക് മുടന്തിയാണ് ഗ്രൗണ്ട് വിട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഷേക് കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണൊപ്പം ആരാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
15 അംഗ ടീമില്‍ ബാറ്റര്‍മാരായി പിന്നെ അവശേഷിക്കുന്നത് ധ്രുവ് ജുറെലും വാഷിംഗ്ടണ്‍ സുന്ദറുമാണ്. അഭിഷേക് ശര്‍മ ഇടം കൈയനായിരുന്നതിനാല്‍ സഞ്ജുവിനൊപ്പം വാഷിംഗ്ടൺ സുന്ദറെ ഓപ്പണറാക്കി ഇന്ത്യ സര്‍പ്രൈസ് നീക്കം നടത്തിയേക്കുമെന്ന സൂചനയുമുണ്ട്. വാഷിംഗ്ടണ്‍ സുന്ദറിന്‍റെ ഹോം ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്കിലാണ് മത്സരമെന്നതും യുവതാരത്തിനുള്ള സാധ്യത കൂട്ടുന്നു.ധ്രുവ് ജുറെല്‍ ആകട്ടെ മധ്യനിരയിലും ഫിനിഷറായുമാണ് കരിയറില്‍ ബാറ്റ് ചെയ്തിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ ജുറെലിനെയോ സുന്ദറിനെയോ ഓപ്പണറാക്കിയുള്ള സര്‍പ്രൈസ് നീക്കമോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതയോ ആണ് മുന്നിലുള്ളത്.കൊല്‍ക്കത്തയില്‍ കളിക്കാതിരുന്ന പേസര്‍ മുഹമ്മദ് ഷമി ചെന്നൈയില്‍ പന്തെറിയാനിറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഷമി പൂര്‍ണമായും ഫിറ്റാണെന്നും ടീം കോംബിനേഷന്‍ കാരണമാണ് കൊല്‍ക്കത്തയില്‍ കളിക്കാതിരുന്നത് എന്നുമാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരമ്പരയിലെ ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!