
ഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. നാഗ്പൂരിന് പിന്നാലെ ഡല്‍ഹിയിലും ഓസീസിനെ കാത്തിരിക്കുന്നത് സ്പിന്‍ പിച്ചായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അനില്‍ കുംബ്ലെ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തിയത് ഡല്‍ഹിയിലാണെന്നത് ഓസ്ട്രേലിയ മറക്കരുതെന്ന് അജയ് ജഡേജ പറഞ്ഞു.
ഡല്‍ഹിയിലെ പിച്ചില്‍ പന്ത് താഴ്ന്നു വരാനുള്ള സാധ്യത കൂടുതലാണ്. പിച്ചില്‍ കുറച്ച് പുല്ലെങ്കിലും നിലനിര്‍ത്തിയാല്‍ ബാറ്റിംഗിന് അനുകൂലമാകുന്ന പിച്ച് ആകും. പാക്കിസ്ഥാനെതിരെ അനില്‍ കുംബ്ലെ 10 വിക്കറ്റ് വീഴ്ത്തിയത് ഈ പിച്ചിലാണ്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് ഉറപ്പായും സഹാകരമാകുന്ന പിച്ചായിരിക്കും ഡല്‍ഹിയിലേത്-ജഡേജ ക്രിക് ബസിനോട് പറഞ്ഞു.
ശ്രേയസ് അയ്യര്‍ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ മാറ്റമൊന്നും വരുത്തേണ്ട കാര്യമില്ലെന്നും അജയ് ജഡേജ പറഞ്ഞു. ഓസ്ട്രേലിയന്‍ ടീമില്‍ ഡേവിഡ് വാര്‍ണറുടെ സ്ഥാനത്തിന് ഭീഷണിയൊന്നും ഇല്ലെന്നും അത്തരം കടുത്ത തീരുമാനങ്ങളെടുക്കാന്‍ ധൈര്യമുള്ളവരാരും ഇപ്പോള്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഇല്ലെന്നും ജഡേജ വ്യക്തമാക്കി.
രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് മികച്ച തുടക്കം അനിവാര്യമാണ്. പക്ഷെ അതിനായി അവര്‍ ഡേവിഡ് വാര്‍ണറെ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അതിനുള്ള കരുത്ത് ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ടീമിന് ഇല്ലെന്നും ജഡേജ പറഞ്ഞു.
നാഗ്പൂരില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ജയിച്ചാണ് ഇന്ത്യ നാലു മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്ന് മതുല്‍ ഇന്‍ഡോറിലും നാലാം ടെസ്റ്റ് ഒമ്പത് മുതല്‍ അഹമ്മദാബാദിലും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!