ഒരു ടെസ്റ്റിലെ ഒറ്റ ഇന്നിംഗ്സിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ സൂര്യകുമാറിനെ പുറത്താക്കുന്നത് ന്യായീകരിക്കാനാവില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ എങ്ങനെ പുറത്തിരുത്തുമെന്നതാണ് ചോദ്യം.

ദില്ലി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലാണെങ്കിലും നാളെ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ആരെയൊക്കെ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. പരിക്ക് മാറി മടങ്ങിയെത്തുന്ന ശ്രേയസ് അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയാല്‍ മധ്യനിരയില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തേണ്ടിവരും. അതുപോലെ സൂര്യയെപ്പോലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിയ കെ എല്‍ രാഹുലിനെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ മാത്രമെ ശുഭ്മാന്‍ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനാവു. ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനെ മാറ്റിയാല്‍ നാളത്തെ മത്സരത്തില്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെയോ ആര്‍ അശ്വിനെയോ വൈസ് ക്യാപ്റ്റനായ തെരഞ്ഞെടുക്കേണ്ടിവരും.

ഒരു ടെസ്റ്റിലെ ഒറ്റ ഇന്നിംഗ്സിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ സൂര്യകുമാറിനെ പുറത്താക്കുന്നത് ന്യായീകരിക്കാനാവില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ എങ്ങനെ പുറത്തിരുത്തുമെന്നതാണ് ചോദ്യം. ശ്രേയസിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന നിലപാടാണ് കോച്ച് രാഹുല്‍ ദ്രാവിഡിനുമെന്നാണ് അറിയുന്നത്. അതേസമയം, രോഹിത്തിന് സൂര്യകുമാര്‍ തുടരട്ടേയെന്ന നിലപാടുണ്ട്.

'6 അടി 4 ഇഞ്ച് ഉയരമുള്ള ഇടം കൈയന്‍ പേസറെ നിങ്ങള്‍ക്ക് അറിയാമോ', മാധ്യമപ്രവര്‍ത്തകന്‍റെ വായടപ്പിച്ച് ദ്രാവിഡ്

സൂര്യയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതിനൊപ്പം മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് അവസാനമായി ഒരു അവസരം കൂടി നല്‍കണമെന്നും ടീമിനകത്ത് അഭിപ്രായമുണ്ട്. സമീപകാലത്ത്, ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും മോശം ഫോമിലാണ് രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെപ്പോലൊരു താരത്തെ സൈഡ് ബെഞ്ചിലിരുത്തിയാണ് രാഹുലിന് ആദ്യ ടെസ്റ്റില്‍ അവസരം നല്‍കിയത്. എന്നാല്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രാഹുലിന്‍റെ തുടക്കത്തിലെ മെല്ലെപ്പോക്കിന് പുറമെ 20 റണ്‍സടിച്ച് പുറത്താവുകയും ചെയ്തു. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ രാഹുല്‍ പുലര്‍ത്തുന്ന നെഗറ്റവീവ് സമീപനം ടീമിന്‍റെ തുടക്കത്തെ തന്നെ ബാധിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.

ബൗളിംഗ് നിരയില്‍ ദില്ലിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. അതുപോലെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് പകരം ഇഷാന്‍ കിഷന് നാളെ അവസരം നല്‍കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ജയിച്ചാണ് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.