
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ വീണ്ടും സെമി ഫൈനലുറപ്പിച്ചെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന മുംബൈ നായകൻ അജിങ്ക്യാ രഹാനെയുടെ പ്രതീക്ഷകള്‍ ഈ രഞ്ജി സീസണോടെ അവസാനിച്ചേക്കും. ഓസ്ട്രേലിയയില്‍ ഇന്ത്യയെ ഐതിഹാസിക പരമ്പര വിജയത്തിലേക്ക് നയിച്ച രഹാനെയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംശയങ്ങളില്ലെങ്കിലും ഈ രഞ്ജി സീസണില്‍ രഹാനെക്ക് നേടാനായത് 115 റണ്‍സ് മാത്രമാണ്. അതില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായി. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് ഇത്തവൻ സീസണില്‍ രഹാനെയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
0, 0, 16, 8, 9, 1, 56*, 22, 3 , 0 എന്നിങ്ങനെയാണ് ഈ രഞ്ജി സീസണിലെ രഹാനെയുടെ പ്രകടനം. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തടുത്ത മിന്നും പ്രകടനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലെത്തുകയും ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററാവുകയും ചെയ്ത രഹാനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വീണ്ടും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.
എന്നാല്‍ വിന്‍ഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ടീമില്‍ നിന്ന് വീണ്ടും പുറത്തായ രഹാനെക്ക് ഇത്തവണത്തെ രഞ്ജി സീസണായിരുന്നു ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള അവസാന അവസരം. ശ്രേയസ് അയ്യരെയും സൂര്യകുമാര്‍ യാദവിനെയുമെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട ഇന്ത്യൻ മധ്യനിരയില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ രഹാനെക്ക് തിരിച്ചെത്താന്‍ സുവര്‍ണാവസരം ഉണ്ടായിരുന്നു.
എന്നാല്‍ രഞ്ജിയിലോ മോശം പ്രകടനം ആ വഴിയടച്ചു. പകരമെത്തിയ സര്‍ഫറാസ് ഖാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ തിളങ്ങുകയും ചെയ്തു. രഞ്ജിയില്‍ ബറോഡക്കെതിരായ ക്വാര്‍ട്ടറില്‍ പത്താം നമ്പറിലെത്തിയ തനുഷ് കൊടിയാനും 11ാമനായി എത്തിയ തുഷാര്‍ ദേശ്പാണ്ഡെയും വരെ സെഞ്ചുറി അടിച്ചപ്പോഴാണ് ക്യാപ്റ്റനായ രഹാനെക്ക് ബാറ്റിംഗ് ഫോമിലെത്താന്‍ കഴിയാതെ പോയത്. വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ കുപ്പായത്തില്‍ അത്ഭുത പ്രകടനം പുറത്തെടുത്താല്‍ ഒരുപക്ഷെ രഹാനെയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിനെക്കാള്‍ താരാധിക്യമുള്ള ടി20 ഫോര്‍മാറ്റില്‍ അതിനുള്ള സാധ്യത വിരളമാണെന്ന് മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!