
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് ഷമിയിപ്പോള്‍.
ഷമിയുടെ സഹോദരന്‍ ഹസിദ് അഹ്മദിനെതിരേയും വാറണ്ടുണ്ട്. . ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്‍.
കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഭാര്യയ ഹസിന്‍ ജഹാന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.
ഈ വര്‍ഷം ഏപ്രിലില്‍ ഷമിയുടെ വീട്ടിലെത്തി ബഹളം വെച്ചതിന് ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!