ബാബാ അപരാജിത്തിന്റെ സെഞ്ചുറിയുടെയും അവസാന പന്തിൽ സിക്സർ പറത്തിയ ഏദൻ ആപ്പിൾ ടോമിന്റെയും മികവിൽ 344 റൺസ് വിജയലക്ഷ്യം കേരളം മറികടന്നു.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് കേരളം. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ മുന്നോട്ടുവച്ച് 344 റണ്‍സ് വിജലക്ഷ്യം 50 ഓവറില്‍ ഏഴ് വിക്കറ്റ് മറികടക്കുകയായിരുന്നു കേരളം. വിജയത്തില്‍ നിര്‍ണായകമായത് ബാബാ അപരാജിത് 116 പന്തില്‍ നേടിയ 126 റണ്‍സായിരുന്നു. വാലറ്റത്ത് ഏദന്‍ ആപ്പിള്‍ ടോം (18 പന്തില്‍ പുറത്താവാതെ 40), (22 പന്തില്‍ 27) എന്നിവര്‍ നടത്തിയ പോരാട്ടവും നിര്‍ണായകമായി. ഓപ്പണര്‍ കൃഷ്ണ പ്രസാദ് 53 റണ്‍സെടുത്ത് പുറത്തായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തിയാണ് ഏദന്‍ കേരളത്തിന് വിജയം സമ്മാനിച്ചത്. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി കരണ്‍ ലാംബ 131 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടി. ദീപക് ഹൂഡ (83 പന്തില്‍ 86) മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമയാത്. ഷറഫുദ്ദീന്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു കേരളത്തിന്. ആദ്യ പന്തില്‍ തന്നെ രോഹന്‍ കുന്നമ്മലിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് കൃഷ്ണ പ്രസാദ് - അപരാജിത് സഖ്യം 155 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 26-ാം ഓവറില്‍ കൃഷ്ണ പ്രസാദ് മടങ്ങി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് (28) അപരാജിതിനൊപ്പം 48 റണ്‍സ് കൂട്ടിചേര്‍ത്ത് പുറത്തായി. 33-ാം ഓവറിലാണ് വിഷ്ണു മടങ്ങുന്നത്. 35-ാം ഓറില്‍ അപാരാജിതും പവലിയനില്‍ തിരിച്ചെത്തി. 116 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 14 ഫോറും നേടിയിരുന്നു.

എന്നാല്‍ മുഹമ്മദ് അസറുദ്ദീന്‍ (20 പന്തില്‍ 28), ഷറഫുദ്ദീന്‍ (20 പന്തില്‍ 11), സല്‍മാന്‍ നിസാര്‍ (19 പന്തില്‍ 18) എന്നിവര്‍ നിരാശപ്പെടുത്തിയത് കേരളത്തിന് തിരിച്ചടിയായി. ഇതോടെ ഏഴിന് 287 എന്ന നിലയിലായി കേരളം. പിന്നീട് ഏദന്‍ - അങ്കിത് സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. അങ്കിത് അവസാന ഓവറില്‍ മടങ്ങിയെങ്കിലും നീധീഷിനെ (1) കൂട്ടുപിടിച്ച് ഏദന്‍ വിജയം പൂര്‍ത്തിയാക്കി. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഏദന്റെ ഇന്നിംഗ്‌സ്.

രാജസ്ഥാന്റെ തുടക്കം പാളി

അത്ര നല്ലതായിരുന്നില്ല രാജസ്ഥാന്റെ തുടക്കം. 47 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ആദിത്യ റാത്തോര്‍ (25) - ആര്‍ ബി ചൗഹാന്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് കരണ്‍ - ഹൂഡ സഖ്യം 171 റണ്‍സ് കൂട്ടിചേര്‍ത്തു.

ഈ കൂട്ടുകെട്ടാണ് രാജസ്ഥാന് മുതല്‍ക്കൂട്ടായത്. 35-ാം ഓവറില്‍ മാത്രമാണ് കേരളത്തിന് കൂട്ടുകെട്ട് പൊളിക്കാനായത്. ഹൂഡയെ സ്വന്തം പന്തില്‍ ബാബ അപാരാജിത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മഹിപാല്‍ ലോംറോര്‍ (9), സമര്‍പിത് ജോഷി (12), കുക്‌ന അജയ് സിംഗ് (23), മാനവ് സുതര്‍ (21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അശോക് ശര്‍മ (1) പുറത്താവാതെ നിന്നു. ഇതിനിടെ കരണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കരണിന്റെ ഇന്നിംഗ്‌സ്. മധ്യ പ്രദേശിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കേരളം ഇറങ്ങിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും കേരളം പരാജയപ്പെട്ടിരുന്നു.

കേരളം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, അങ്കിത് ശര്‍മ, ബാബ അപരാജിത്ത്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്, ഏദന്‍ ആപ്പിള്‍ ടോം, മുഹമ്മദ് ഷറഫുദ്ദീന്‍, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍.

YouTube video player