
ലണ്ടന്‍: നിര്‍ണായകമായ ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിക്ക് ആദ്യ ഇന്നിംഗ്‌സില്‍ പിടിയിട്ട് ഓസ്‌ട്രേലിയ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് പതിവ് ശൈലിയില്‍ വേഗം സ്കോര്‍ ചെയ്‌തെങ്കിലും ഒന്നാം ഇന്നിംഗ്‌സ് 54.4 ഓവറില്‍ 283 റണ്‍സില്‍ അവസാനിച്ചു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജോഷ് ഹേസല്‍വുഡും ടോഡ് മര്‍ഫിയും രണ്ട് വീതവും പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും നേടി. 85 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. വാലറ്റത്ത് ക്രിസ് വോക്‌സും മാര്‍ക്ക് വുഡും നടത്തിയ മിന്നലടി ഇംഗ്ലണ്ടിന് തുണയായി.
പതിവുപോലെ ബാസ‌്‌ബോള്‍ ശൈലിയില്‍ അതിവേഗമായിരുന്നു കെന്നിംഗ‌്‌സ്റ്റണ്‍ ഓവലില്‍ ഇംഗ്ലീഷ് ബാറ്റിംഗിന്‍റെ തുടക്കം. തകര്‍ത്തടിച്ച ബെന്‍ ഡക്കെറ്റ്- സാക്ക് ക്രൗലി സഖ്യം പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് 12 ഓവറില്‍ 62 റണ്‍സുണ്ടായിരുന്നു. 41 പന്തില്‍ 41 റണ്‍സെടുത്ത ഡക്കെറ്റിനെ പുറത്താക്കി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക്‌ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ക്രൗലിയെ(37 പന്തില്‍ 22) മടക്കി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും വൈകാതെ ജോ റൂട്ടിനെ(11 പന്തില്‍ 5) പറഞ്ഞയച്ച് ജോഷ് ഹേസല്‍വുഡും ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ 62-0 എന്ന നിലയില്‍ നിന്ന് 73-3 എന്ന നിലയില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
ഇതിന് ശേഷം മൊയീന്‍ അലി- ഹാരി ബ്രൂക്ക് സഖ്യം 111 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായി. 47 പന്തില്‍ 34 റണ്‍സെടുത്ത് മൊയീന്‍ അലി പുറത്താകുമ്പോള്‍ ഇംഗ്ലീഷ് സ്കോര്‍ 184ലെത്തിയിരുന്നു. നായകന്‍ ബെന്‍ സ്റ്റോക്‌സിനും(16 പന്തില്‍ 3), ബാസ്‌ബോള്‍ വീരന്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്കും(14 പന്തില്‍ 4) തിളങ്ങാനായില്ല. 91 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 85 റണ്‍സെടുത്ത ഹാരി ബ്രൂക്ക് സെഞ്ചുറിക്ക് അരികെ പുറത്തായി. സ്റ്റാര്‍ക്കാണ് ഈ നിര്‍ണായക വിക്കറ്റ് നേടിയത്. ഇതിന് ശേഷം മാര്‍ക്ക് വുഡും ക്രിസ് വോക്‌സും നടത്തിയ മിന്നലടിയാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. മൂന്നാം സെഷന്‍റെ തുടക്കത്തില്‍ വുഡിനെ(29 പന്തില്‍ 28) മടക്കി ടോഡ് മര്‍ഫി അടുത്ത ബ്രേക്ക്‌ത്രൂ കൊണ്ടുവന്നു. സ്റ്റുവര്‍ട്ട് ബ്രോഡിനെയും(5 പന്തില്‍ 7), വോക്‌സിനേയും(36 പന്തില്‍ 36 ) പറഞ്ഞയച്ച് സ്റ്റാര്‍ക്ക് 54.4 ഓവറില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.
Read more: 6 റണ്‍സിന് 4 വിക്കറ്റുമായി കുല്‍ദീപ് യാദവ്; വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സില്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം