
ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയോടും തോല്‍വി പിണഞ്ഞതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. ഇനി കളക്കിലെ അത്ഭുത കളികള്‍ മാത്രമേ രോഹിത് ശര്‍മ്മയേയും സംഘത്തേയും രക്ഷിക്കൂ. ഫൈനല്‍ യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ നേരിയ സാധ്യത എന്താണെന്ന് പരിശോധിക്കാം. ഇന്ത്യ ഫൈനല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകും.
പാകിസ്ഥാൻ ഇന്ന് അഫ്‌ഗാനിസ്ഥാനെ തോൽപിച്ചാൽ ഇന്ത്യ ഫൈനലിൽ എത്താതെ പുറത്താവും. ഇന്ന് അഫ്‌ഗാനിസ്ഥാന്‍ അട്ടിമറി വിജയം നേടിയാല്‍ ഇന്ത്യക്ക് മുന്നില്‍ ചില നേരിയ സാധ്യതകള്‍ തുറന്നുവരും. നാളെ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഈ മത്സരം ഇന്ത്യ ജയിക്കുന്നതിനൊപ്പം അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയും പാകിസ്ഥാനെ തോല്‍പിക്കണം. ഇങ്ങനെ വന്നാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് അഫ്‌ഗാനെക്കാളും പാകിസ്ഥാനേക്കാളും മുന്നിലാവും. ഇതോടെ നീലപ്പട ഫൈനലിന് യോഗ്യത നേടും. എന്തായാലും ഇന്ത്യ ഫൈനല്‍ കളിക്കുമോ എന്ന കാര്യം ഇന്നത്തെ അഫ്‌ഗാന്‍-പാക് മത്സരത്തോടെ തീരുമാനമാകും.
ഇന്നലെ ശ്രീലങ്കയോട് തോറ്റതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങുകയായിരുന്നു. ആറ് വിക്കറ്റിനാണ് ലങ്കയുടെ ജയം. ഇന്ത്യയുടെ 173 റൺസ് ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തത് ഇന്ത്യക്ക് പ്രഹരമായി. പിന്നാലെ നിസങ്ക(52), ചരിത് അസലങ്ക(0), കുശാല്‍ മെന്‍ഡിസ്(57) എന്നിവരെ യുസ്‌വേന്ദ്ര ചാഹലും ധനുഷ്‌ക ഗുണതിലകയെ ആര്‍ അശ്വിനും പുറത്താക്കിയെങ്കിലും ഭാനുക രജപക്സെയും(17 പന്തില്‍ 25*), ദാസുന്‍ ഷനകയും(18 പന്തില്‍ 33*) ലങ്കയെ ജയിപ്പിച്ചു.
നേരത്തെ 41 പന്തിൽ 72 റൺസെടുത്ത രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിയത്. 29 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മോശമാക്കിയില്ല. അതേസമയം കെ എല്‍ രാഹുൽ ആറും വിരാട് കോലി പൂജ്യത്തിനും ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും 17 റൺസ് വീതവുമെടുത്തും പുറത്തായി. വാലറ്റത്ത് ഏഴ് പന്തില്‍ 15 റണ്‍സ് ആര്‍ അശ്വിന്‍ നേടിയത് നിര്‍ണായകമായി. ലങ്കയ്ക്കായി ദില്‍ഷന്‍ മദുഷനക മൂന്നും കരുണരത്‌നെ, ശനക എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി ഇന്ത്യ വഴങ്ങിയിരുന്നു.
ഇനി കണക്കുകള്‍ക്ക് കാത്തിരിക്കാം, ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തേക്ക്; ശ്രീലങ്ക ഫൈനലിനരികെ