
ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴുള്ള വലിയ സര്‍പ്രൈസ് 20കാരനായ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മ ഇടംപിടിച്ചതായിരുന്നു. ഇതുവരെ ഏകദിന ഫോര്‍മാറ്റില്‍ തിലക് കളിച്ചിട്ടില്ലെങ്കിലും വിന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ഫോമില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു സെലക്ടര്‍മാര്‍. അതേസമയം ഏകദിന കരിയറില്‍ സമീപകാലത്ത് തിരിച്ചടി നേരിട്ടെങ്കിലും മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ താരമായാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യാ കപ്പ് സെലക്ഷന്‍ തിലക് വര്‍മ്മയെ സംബന്ധിച്ച് വലിയൊരു സൂചനയാണ്.
തിലക് വര്‍മ്മയ്‌ക്ക് ഏഷ്യാ കപ്പിലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടും എന്ന സൂചനയാണ് ടീം പ്രഖ്യാപനവേളയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയത്. തിലക് വര്‍മ്മ ഭാവി താരമാണ്. ഏഷ്യാ കപ്പ് അദേഹത്തെ സംബന്ധിച്ച് വലിയ അവസരമാണ്. ലോകകപ്പ് ടീമിലുണ്ടെങ്കില്‍ തിലക് ഏഷ്യന്‍ ഗെയിംസ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നും അഗാര്‍ക്കര്‍ പറഞ്ഞു. ചൈന വേദിയാവുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നേരത്തെതന്നെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ തിലക് വര്‍മ്മയുടെ പേരുണ്ടായിരുന്നു. ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍. ഏഷ്യന്‍ ഗെയിംസിന്‍റെ അതേസമയത്ത് തന്നെയാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് എന്നതിനാല്‍ ഇരു ടീമിലും ഒരേ താരങ്ങളെ ഉള്‍പ്പെടുത്താനാവില്ല. ഏഷ്യാ കപ്പില്‍ മികവ് കാട്ടി തിലക് വര്‍മ്മ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചാല്‍ അദേഹത്തിന് പകരം മറ്റൊരാള്‍ക്ക് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ അവസരം ലഭിക്കും.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം: റുതുരാജ് ഗെയ്‌ക്‌വാദ്(ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിംഗ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!