
മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ കരിയര്‍ അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്ന സൂചന നല്‍കി ബിസിസിഐ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതേ ചോദ്യം പുതുതായി സ്ഥാനമേറ്റെടുത്ത അഗാര്‍ക്കര്‍ക്കും നേരിടേണ്ടി വന്നു.
ഇനി ധവാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലന്ന മട്ടിലായിരുന്നു അഗാര്‍ക്കറുടെ മറുപടി. മുന്‍ ഇന്ത്യന്‍ താരം പറഞ്ഞതിങ്ങനെ... ''ശിഖര്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. എന്നാല്‍ ഇപ്പോള്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാണ് പരിഗണന.'' അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ, സഞ്ജു സാംസണെ ബാക്ക് അപ്പായി ഉള്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചിരുന്നു.
കെ എല്‍ രാഹുലിന് നിസാരമായ പരിക്കുണ്ടെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി. ''ശ്രേയസ് അയ്യര്‍ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് നിസാരമായ പരിക്കുണ്ട്. നേരത്തെയുള്ള പരിക്ക് തന്നെയാണിത്. അതുകൊണ്ടാണ് റിസര്‍വ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.'' അഗാര്‍ക്കര്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!