
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും പാകിസ്ഥാനിലേക്ക് പോകും എന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ ഇരുവരും ലാഹോറിലുണ്ടാവും. ഏഷ്യാ കപ്പിന്‍റെ ഉദ്ഘാടന ചടങ്ങിലടക്കം പങ്കെടുക്കാന്‍ ബിസിസിഐയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചിരുന്നു.
ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ ക്രിക്കറ്റിനെ സാരമായി ബാധിക്കുന്നതിന് ഇടയിലാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന് പാകിസ്ഥാനില്‍ തുടക്കമാവാന്‍ പോകുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്ന ബിസിസിഐയുടെ തീരുമാനവും ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്നുള്ള പിസിബിയുടെ ഭീഷണിയും വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ബിസിസിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഏഷ്യാ കപ്പ് കാണാന്‍ ബിസിസിഐ ഭരണസമിതിയെ പാക് ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാനിലേക്ക് ക്ഷണിച്ചത് മഞ്ഞുരുക്കമായി വിലയിരുത്തുന്നു. 'ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ആവേശ പോരാട്ടം കാണാന്‍ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും കാന്‍ഡിയിലേക്ക് തിരിക്കും. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം ബിന്നിയും ശുക്ലയും വാഗാ അതിര്‍ത്തിയിലൂടെ പാകിസ്ഥാനിലേക്ക് പോകും' എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ ജയ് ഷാ ഏഷ്യാ കപ്പ് കാണാന്‍ പാകിസ്ഥാനിലെത്തുമോ എന്ന് വ്യക്തമല്ല. പാകിസ്ഥാനില്‍ ബിസിസിഐ സംഘം അഫ്‌ഗാനിസ്ഥാന്‍- ശ്രീലങ്ക മത്സരവും തൊട്ടടുത്ത ദിവസം പാകിസ്ഥാന്‍റെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരവും വീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. നയതന്ത്ര കാരണങ്ങളാലും സുരക്ഷാ പ്രശ്‌നങ്ങളാലും ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചതോടെയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനിച്ചത്.
Read more: പരിക്കിനോട് പടപൊരുതി കെ എല്‍ രാഹുല്‍ നെറ്റ്സില്‍; പക്ഷേ ഒരു പ്രശ്‍നമുണ്ട്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം