ഏഷ്യാ കപ്പിന് ഒരുക്കമായി നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍

ബെംഗളൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനവേളയിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ പരിക്കിന്‍റെ നിഴലിലായിരുന്നു. രാഹുലിന് പുതിയ പരിക്കേറ്റതിനാല്‍ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കാമെന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയതാണ്. ഏഷ്യാ കപ്പിനായുള്ള ടീം ക്യാംപിനായി ബെംഗളൂരുവില്‍ എത്തിയ രാഹുല്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനമോ ഫീള്‍ഡിംഗ് ഡ്രില്ലുകളോ താരം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത് പരിക്ക് മാറാന്‍ സമയമെടുക്കും എന്ന് വ്യക്തമാക്കുന്നു. 

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 2ന് പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. ഈ പോരാട്ടത്തിന് ഇറങ്ങുവാന്‍ കെ എല്‍ രാഹുലിന് മുന്നില്‍ ഒരാഴ്ചത്തെ സമയമാണ് അവശേഷിക്കുന്നത്. പാകിസ്ഥാനെതിരായ അങ്കത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തീവ്ര പരിശ്രമങ്ങളിലാണ് താരം. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം തുടങ്ങിയെങ്കിലും താരം വിക്കറ്റ് കീപ്പിംഗ് ചെയ്യാത്തത് ആശങ്കയാണ്. ഇതോടെ ആദ്യ മത്സരത്തില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഗ്ലൗസ് അണിനായുള്ള സാധ്യതയാണ് തെളിയുന്നത്. 

ഐപിഎല്‍ 2023 സീസണിനിടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരമായ കെ എല്‍ രാഹുലിനെ ഹാംസ്‌ട്രിങ് ഇഞ്ചുറി പിടികൂടിയത്. മെയ് മാസം മുതല്‍ മത്സര ക്രിക്കറ്റ് കളിക്കാത്ത താരം ലണ്ടനില്‍ വച്ച് കാലില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടര്‍ ചികില്‍സകളിലും പരിശീലനത്തിലുമാണ് താരം. എന്നാല്‍ തിരിച്ചുവരാനുള്ള ശ്രമത്തിനിടെ നേരിയ പരിക്ക് പിടികൂടിയതോടെ രാഹുല്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കുന്നത് ആശങ്കയിലാവുകയായിരുന്നു. ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ സ്ക്വാഡ് ഓഗസ്റ്റ് 30ന് ടൂര്‍ണമെന്‍റിനായി ശ്രീലങ്കയിലേക്ക് തിരിക്കും. 

Read more: കാക്കിക്കുള്ളിലെ ക്രിക്കറ്റ് പ്രേമം; കോലിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൊലീസുകാർ- വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം