
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബന്ധവൈരികളായ ഇന്ത്യ- പാക് ടീമുകള്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി 'പാകിസ്ഥാന്‍' എന്നെഴുതിയ ജേഴ്‌സിയണിഞ്ഞാവും ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക എന്ന സൂചനയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം നല്‍കുന്നത്. ഏഷ്യാ കപ്പിന്‍റെ ആതിഥേയര്‍ ഇക്കുറി പാകിസ്ഥാന്‍ ആയതിനാല്‍ 'ഏഷ്യാ കപ്പ് പാകിസ്ഥാന്‍ 2023' എന്ന് ഇന്ത്യയടക്കമുള്ള എല്ലാ ടീമുകളുടേയും ജേഴ്‌സിയില്‍ ലോഗോ പതിപ്പിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും റണ്‍മെഷീന്‍ വിരാട് കോലിയും ഏഷ്യാ കപ്പ് ലോഗോ പതിച്ചിട്ടുള്ള ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 'ഏഷ്യാ കപ്പ് പാകിസ്ഥാന്‍ 2023' എന്ന എഴുത്ത് ഈ കുപ്പായത്തില്‍ വ്യക്തമായി കാണാം. ഈ ചിത്രത്തെ ചൊല്ലി വലിയ ചര്‍ച്ച സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ ഓദ്യോഗിക ജേഴ്‌സി ഇതുവരെ ബിസിസിഐ പുറത്തുവിടാത്തതിനാല്‍ ഈ കുപ്പായത്തിന് പിന്നിലെ വസ്‌തുത ഇപ്പോള്‍ വ്യക്തമല്ല. വൈറലായിരിക്കുന്ന ചിത്രത്തിലുള്ളത് പോലെ സംഭവിച്ചാല്‍ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇന്ത്യന്‍ ജേഴ്‌സിയില്‍ പാകിസ്ഥാന്‍ എന്ന എഴുത്ത് ഒരു ടൂര്‍ണമെന്‍റിന്‍റെ പേരില്‍ പ്രത്യക്ഷപ്പെടുക.
ഫൈനലില്‍ എത്തിയാല്‍ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏഷ്യാ കപ്പില്‍ മുഖാമുഖം വരും എന്നതാണ് ടൂര്‍ണമെന്‍റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടാം തിയതി ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആദ്യ ഇന്ത്യ- പാക് പോരാട്ടം. ഭാഗ്യമുണ്ടെങ്കില്‍ ഇതിന് ശേഷം സെപ്റ്റംബര്‍ 10-ാം തിയതി സൂപ്പര്‍ ഫോറിലും 17-ാം തിയതി ഫൈനലിലും അയല്‍ക്കാര്‍ മുഖാമുഖം വരും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി കൊളംബോയാണ്. ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി 50 ഓവര്‍ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്.
Read more: ഏഷ്യാ കപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിനോ; മറുപടിയുമായി രാഹുല്‍ ദ്രാവിഡ‍്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!