
പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ- പാകിസ്ഥാന്‍ വമ്പന്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. നാളെ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ പല്ലെക്കെലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. ടൂര്‍ണമെന്‍റിലെ വമ്പന്‍ ടീമുകള്‍ മുഖാമുഖം വരുന്ന മത്സരത്തിന് മുമ്പ് ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ഫോമിലുള്ള പാകിസ്ഥാന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസമിനെ ആര് പൂട്ടും എന്നതായിരുന്നു കൈഫിനോടുള്ള ചോദ്യം.
നേപ്പാളിനെതിരായ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ 238 റണ്‍സിന് വിജയിച്ചപ്പോള്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബാബര്‍ അസമായിരുന്നു മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് ബാബര്‍ നല്‍കുന്ന മുന്നറിയിപ്പാണ് തകര്‍പ്പന്‍ ഫോം. നേപ്പാളിനെതിരെ മൂന്നാമനായി ക്രീസിലെത്തിയാണ് ബാബര്‍ 131 പന്തില്‍ 14 ഫോറും 4 സിക്‌സറുകളും സഹിതം 151 റണ്‍സെടുത്ത്. ഇന്നിംഗ്‌സിലെ ആറാം ഓവറിലെ നാലാം ബോളില്‍ ക്രീസിലെത്തിയ ബാബറെ പുറത്താക്കാന്‍ നേപ്പാള്‍ ബൗളര്‍മാര്‍ക്ക് 50-ാം ഓവറിലെ നാലാം പന്തുവരെ കാത്തിരിക്കേണ്ടിവന്നു.
അതിനാല്‍തന്നെ ഇന്ത്യക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും കനത്ത ഭീഷണിയാവും ബാബര്‍ അസം. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ബൗളിംഗിന്‍റെ കുന്തമുന. എന്നാല്‍ മുഹമ്മദ് ഷമിയായിരിക്കും ബാബറിനെ പുറത്താകുക എന്ന് കൈഫ് പറയുന്നു. 'മുഹമ്മദ് ഷമി മികച്ച ബൗളറാണ്. ഷമിയുടെ ഫോം മികച്ചതാണ്. ടീം ഇന്ത്യക്കായി ബുമ്രയുടെ അഭാവത്തില്‍ ഷമി നന്നായി പന്തെറിഞ്ഞിരുന്നു. ഐപിഎല്ലില്‍ ഷമി മികച്ച ഫോമിലായിരുന്നു. ഷമി പ്രതിഭാശാലിയായ ബൗളറാണ്. ഷമിക്ക് മുന്നില്‍ ബാബര്‍ കഷ്‌ടപ്പെടും' എന്നും കൈഫ് സ്റ്റാര്‍ സ്പോര്‍ട്‌സിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം