
ദുബായ്: കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നതെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ടി20 ലോകകപ്പില്‍ കഴിഞ്ഞ തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ നമ്മളെ തൂത്തുവാരിയെന്നും ഇത്തവണ നമ്മുടെ അവസരമാണെന്നും രാഹുല്‍ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തിന് ടീം ഇന്ത്യ പൂര്‍ണ സജ്ജരാണെന്നും ടൂര്‍ണമെന്‍റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
ഇന്ത്യാ-പാക് പോരാട്ടത്തെക്കുറിച്ച്
ഐസിസി ടൂര്‍ണെമന്‍റുകളിലും മറ്റ് വലിയ ടൂര്‍ണമെന്‍റുകളിലും മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോള്‍ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം വലിയ വെല്ലുവിളിയാണ്. കണക്കുകളിലും ചരിത്രത്തിലും ഒന്നും കാര്യമില്ല. ഓരോ ഇന്ത്യ-പാക് പോരാട്ടവും പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നത് പോലെയാണെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടപ്പാക്കിയ ആക്രമണോത്സുക സമീപനം ഏഷ്യാ കപ്പിലും തുടരുമെന്നും രാഹുല്‍ പറഞ്ഞു.
കോലിയുടെ ഫോം
വിരാട് കോലി ഫോമില്‍ തിരിച്ചെത്തണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ പ്രകടനത്തെക്കുറിച്ച് ആശങ്കയില്ല. രാജ്യത്തിനായി കളി ജയിക്കുക എന്ന അദ്ദേഹത്തിന്‍റെ മനോഭാവത്തിലും മാറ്റമൊന്നുമില്ല. വര്‍ഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുണ്ട്. കോലി ലോകോത്തര കളിക്കാരനാണ്. പുറത്തുനിന്നുള്ളവര്‍ എന്ത് പറയുന്നു എന്നത് അദ്ദേഹത്തെ ബാധിക്കില്ല. ഞങ്ങളാരും പുറത്തുനിന്നുള്ള പ്രസ്താവനകള്‍ക്ക് അധികം പ്രാധാന്യം കൊടുക്കാറില്ല. അപ്പോള്‍ വിരാട് കോലിയെപ്പോലൊരു ലോകോത്തര താരം ഒരിക്കലും അതിനൊന്നും ചെവി കൊടുക്കില്ല. വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുന്ന കോലി തന്‍റെ പഴയ താളം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും രാഹുല്‍ പറഞ്ഞു.
അഫ്രീദിയുടെ അഭാവം
ഷാഹീന്‍ ആഫ്രീദീ ലോകോത്തര താരമണെന്നും അദ്ദേഹവും പാക് നിരയിലുണ്ടായിരുന്നെങ്കില്‍ നന്നായെനെ എന്നും രാഹുല്‍ പറഞ്ഞു, നിര്‍ഭാഗ്യവശാല്‍ പരിക്കുമൂലം അദ്ദേഹത്തിന് കളിക്കാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!