
ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇയെ 41 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ സൂപ്പർ ഫോറിലേക്ക് കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. യുഎഇക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് പവര്‍ പ്ലേയില്‍ തിരിച്ചടി നേരിട്ടിരുന്നു. ഓപ്പണര്‍മാരായ സാഹിബ്സാദ ഫര്‍ഹാന്‍, സയ്യിം അയൂബ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ നഷ്ടമായത്. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 146 റണ്‍സെടുത്തത്. ഫഖാര്‍ സമാന്റെ അര്‍ധസെഞ്ചുറിയാണ് പാകിസ്ഥാനെ 146ലേക്ക് എത്തിച്ചത്. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇക്ക് തുടക്കം മികച്ചതായിരുന്നു. 35 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് യുഎഇ നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്ഥാന്റെ ഷഹീൻ അഫ്രീദിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ഇന്ത്യക്കെതിരായ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. സൂഫിയാൻ മൊഖീം ഫഹീം അഷ്റഫും പുറത്തായപ്പോള്‍ ഖുഷ്ദില്‍ ഷായും മുഹമ്മദ് ഹാരിസും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഒമാനെതിരെ കളിച്ച ടീമില്‍ യുഎഇ ഒരു മാറ്റം വരുത്തി. ജവാദുള്ളക്ക് പകരം സിമ്രൻജീത് സിംഗ് യുഎഇയുടെ പ്ലേയിംഗ് ഇലവനിലെത്തി. ബഹിഷ്കരണ ഭീഷണികളടക്കമുള്ള നാടകീയതകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ യുഎഇക്കെതിരെ മല്‍സരത്തിനിറങ്ങിയത്. മല്‍സരം ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.