
മൊഹാലി: ഇന്ത്യക്കെതിരെ നാലാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസീസിന് നേരിയ വിജയപ്രതീക്ഷ. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ (പുറത്താവാതെ 101)യും ഉസ്മാന്‍ ഖവാജയുടേയും (91) ഇന്നിങ്‌സ് ഓസീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 37 ഓവറില്‍ നാലിന് 233 എന്ന നിലയിലാണ്. ഹാന്‍ഡ്‌സ്‌കോംപിനൊപ്പം ആഷ്ടണ്‍ ടര്‍ണര്‍ (2) ക്രീസിലുണ്ട്.
മോശം തുടക്കമായിരുന്നു ഓസീസിന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. ഭുവിയുടെ ഒരു ഇന്‍സ്വിങ്ങറില്‍ ഫിഞ്ചിന്റെ ലെഗ് സ്റ്റംപ് തെറിച്ചു. നാലാം ഓവറില്‍ മാര്‍ഷും പവലിയനില്‍ തിരിച്ചെത്തി. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ മാര്‍ഷിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഒത്തുച്ചേര്‍ന്ന് ഖവാജ- ഹാന്‍ഡ്‌സ്‌കോംപ് സഖ്യം 192 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബുംറയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഖവാജ പുറത്തായതോടെ കൂട്ടുക്കെട്ട് പൊളിഞ്ഞു. ഏഴ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. അധികം വൈകാതെ ഹാന്‍ഡ്‌സ്‌കോംപ് തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഹാന്‍ഡ്‌സ്‌കോംപ് സെഞ്ചുറി നേടിയത്. എന്നാല്‍ കുല്‍ദീപിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ മാക്‌സ്‌വെല്‍ (23) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി.
നേരത്തെ, രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ ഇന്ത്യ 359 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍വച്ചത്. ധവാന്‍ സെഞ്ചുറിയും(143) രോഹിത് അര്‍ദ്ധ സെഞ്ചുറിയും(95) നേടി. ഓസീസിനായി 10 ഓവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റ് നേടി.
പരമ്പരയില്‍ ആദ്യമായി ധവാന്‍ ഫോമിലെത്തിയപ്പോള്‍ മൊഹാലിയില്‍ മിന്നും തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്ഷമയോടെ ബാറ്റ് വീശി ധവാന് ഫോമിലെത്താനുള്ള അവസരങ്ങള്‍ ഒരുക്കുകയായിരുന്നു രോഹിത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 61 പന്തില്‍ ഹിറ്റ്മാന്‍ അമ്പതിലെത്തി.
രോഹിതിന്റെ 40-ാം അര്‍ദ്ധ സെഞ്ചുറിയാണ് മൊഹാലിയില്‍ പിറന്നത്. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിത് കത്തിക്കയറി. ഇതോടെ കൂട്ടുകെട്ട് 150 പിന്നിട്ടു. എന്നാല്‍ രോഹിതിനെ 92 പന്തില്‍ 95 റണ്‍സെടുത്ത് നില്‍ക്കേ ജേ റിച്ചാര്‍ഡ്സണ്‍ 31-ാം ഓവറില്‍ ഹാന്‍ഡ്സ്‌കോംപിന്റെ കൈകളിലെത്തിച്ചു. ഓപ്പണിംഗില്‍ പിറന്നത് 193 റണ്‍സ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമനായി എത്തിയത് കെ എല്‍ രാഹുല്‍.
തൊട്ടുപിന്നാലെ ധവാന്‍ 97 പന്തില്‍ 16-ാം സെഞ്ചുറിയിലെത്തി. എന്നാല്‍ ടോപ് ഗിയറിലായിരുന്ന ധവാനെ(115 പന്തില്‍ 143) 38ാം ഓവറില്‍ കമ്മിന്‍സ് മടക്കി. വൈകാതെ കോലിയും(7) പുറത്ത്. ജേ റിച്ചാര്‍ഡ്സണിനാണ് വിക്കറ്റ്. 42-ാം ഓവറില്‍ രാഹുലിനെ(26) സാംപയും പുറത്താക്കി. പന്തും ജാദവും ക്രീസില്‍ നില്‍ക്കേ 44-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. എന്നാല്‍ 46-ാം ഓവറില്‍ പന്തിനെ(24 പന്തില്‍ 36) പറഞ്ഞയച്ചു കമ്മിന്‍സ്.
ഇതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗം കുറഞ്ഞു. 48-ാം ഓവറില്‍ കേദാര്‍ ജാദവിനെ കമ്മിന്‍സ്(12 പന്തില്‍ 10) പുറത്താക്കിയതോടെ ഇന്ത്യ കിതച്ചു. 49-ാം ഓവറില്‍ റിച്ചാര്‍ഡ്സണിന്റെ സ്ലോ ബോളില്‍ ഭുവി(1) വീണു. കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ സിക്സര്‍ നേടിയ ശങ്കര്‍(26) മൂന്നാം പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ ചാഹലും പുറത്ത്. അവസാന പന്തില്‍ സിക്സര്‍ നേടി ബുംറ ഇന്നിംഗ്‌സിന് മനോഹരമായി വിരാമമിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!