സിഡ്‌നിയില്‍ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്; ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല

By Web TeamFirst Published Jan 10, 2021, 8:53 AM IST
Highlights

നവ്ദീപ് സൈനി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 244ന് പുറത്തായിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരെ 94 റണ്‍സിന്റെ ലീഡാണ് വഴങ്ങിയത്. 

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. സിഡ്‌നിയില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 217 എന്ന ശക്തമായ നിലയിലാണ്. ഇപ്പോള്‍ തന്നെ ആതിഥേയര്‍ക്ക് 311 റണ്‍സിന്റെ ലീഡുണ്ട്. കാമറൂണ്‍ ഗ്രീന്‍ (45), ടിം പെയ്ന്‍ (33) എന്നിവരാണ് ക്രീസില്‍. സ്റ്റീവന്‍ സ്മിത്ത് (81), മര്‍നസ് ലബുഷെയ്ന്‍ (73) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസ് ഇന്നിങ്‌സിലെ പ്രത്യേകത. നവ്ദീപ് സൈനി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ 244ന് പുറത്തായിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരെ 94 റണ്‍സിന്റെ ലീഡാണ് വഴങ്ങിയത്. 

ലബുഷെയ്ന്‍- സ്മിത്ത് കൂട്ടുകെട്ട്, പിന്നാലെ പ്രഹരം

രണ്ടിന് 103 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ലബുഷെയ്ന്‍- സ്മിത്ത് സഖ്യം ഓസീസിനെ മുന്നോട്ട് നയിച്ചു.  ഇരുവരും 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ലബുഷെയ്‌നിനെ പുറത്താക്കി നവ്ദീപ് സൈനി ഇന്ത്യക്ക് ബ്രേക്ക്് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ലബുഷെയ്ന്‍. പിന്നാലെയെത്തിയ മാത്യു വെയ്ഡിന് പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സ് മാത്രം നേടിയ വെയ്ഡും സൈനിക്ക് വിക്കറ്റ് നല്‍കി. ഇതോടെ നാലിന് 148 എന്ന നിലയിലായി ഓസീസ്. 

സെഞ്ചുറിക്കരികെ സ്മിത്ത് വീണു

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിസിലും സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കില്‍ സ്മിത്തിന് പിഴച്ചു. താരം അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലുമായി ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്മിത്ത് ഒന്നാമതെത്തി. പത്ത് തവണ അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 

ഏകദിന ശൈലിയില്‍ പെയ്ന്‍

ആധികാരികമായ ലീഡ് ആയതോടെ ഏകദിന ശൈലിയിലാണ് പെയ്ന്‍ ബാറ്റ് വീശിയത്. ഇതുവരെ 39 പന്തുകള്‍ നേരിട്ട പെയ്ന്‍ 33 റണ്‍സ് നേടി. കാമറൂണ്‍ ഗ്രീനാണ് അദ്ദേഹത്തിന് കൂട്ടായി ക്രീസിലുള്ളത്.

ഇന്ത്യ കമ്മിന്‍സിന് മുമ്പില്‍ വീണു

പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിങ്ങാണ് ഇന്ത്യ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (22), ചേതേശ്വര്‍ പൂജാര (50), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. കൂടാതെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കുന്നതിനും താരം പങ്കാളിയായി. രഹാനെയുടെ പ്രതിരോധ പൊളിച്ചാണ് കമ്മിന്‍സ് മൂന്നാം ദിനം ആരംഭിച്ചത്. ലോക ഒന്നാം നമ്പര്‍ ബൗളറുടെ പന്തില്‍ രഹാനെ ബൗള്‍ഡാവുകയായിരുന്നു. ബാറ്റ്സ്മാന്റെ പ്രതീക്ഷ തെറ്റിച്ച് അധികം ബൗണ്‍സ് ചെയ്യാത്ത ഒരു പന്ത് രഹാനെയുടെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് വീണു. ഒരു ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് രഹാനെ 22 റണ്‍സ് നേടിയത്. പൂജാരയ്ക്കൊപ്പം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ നാലാം തവണയാണ് കമ്മിന്‍സ് പൂജാരയെ മടക്കുന്നത്. വാലറ്റക്കാരന്‍ സിറാജിനെ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകകളിലെത്തിച്ച് കമ്മിന്‍സ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്നലെ ശുഭ്മാന്‍ ഗില്ലിനേയും കമ്മിന്‍സ് മടക്കിയിരുന്നു.

നിരാശപ്പെടുത്തി മധ്യനിരയും വാലറ്റവും

തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും വിഹാരി നിരാശപ്പെടുത്തി. ഇത്തവണ അനായാസ റണ്‍സിന് ശ്രമിച്ചാണ് താരം മടങ്ങിയത്. നതാന്‍ ലിയോണിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട താരം ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് ഡൈവ് ചെയ്ത് കയ്യിലൊതുക്കിയ ജോഷ് ഹേസല്‍വുഡ് നോണ്‍സ്ട്രൈക്കിലെ വിക്കറ്റിലേക്കെറിഞ്ഞു. വിഹാരിയുടെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു. പന്ത് ക്രീസിലെത്തിയതോടെ സ്‌കോര്‍ബോര്‍ഡില്‍ മാറ്റം വന്നു. 67 പന്തില്‍ 36 റണ്‍സാണ് പന്തെടുത്തുത്. എന്നാല്‍ ഒരിക്കല്‍കൂടി മികച്ച കിട്ടിയിട്ടും പന്തിന് അത് മുതലാക്കാന്‍ സാധിച്ചില്ല. ഹേസല്‍വുഡിന്റ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കി താരം മടങ്ങി. പന്തിന്റെ വിക്കറ്റിന് ശേഷം എല്ലാം ചടങ്ങ് മാത്രമായിരുന്നു. രവീന്ദ്ര ജഡേജയില്‍ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ മറ്റുതാരങ്ങള്‍ക്കായില്ല. ആര്‍ അശ്വിന്‍ (10) റണ്ണൗട്ടായപ്പോള്‍ നവ്ദീപ് സൈന (3) സ്റ്റാര്‍ക്കിന്റെ പന്തില്‍ മാത്യു വെയ്ഡിന് ക്യാച്ച് നല്‍കി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ജസ്പ്രീത് ബുമ്ര റണ്‍സൊന്നുമെടുക്കാതെ റണ്ണൗട്ടായി. ജഡേജ (28) പുറത്താവാതെ നിന്നു.

click me!