എന്നാലും ഇങ്ങനെയൊക്കെ..! ബൗളര്‍മാര്‍ എറിഞ്ഞിട്ടു ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഓസീസിന് ദയനീയ തോല്‍വി

By Web TeamFirst Published Sep 14, 2020, 10:38 AM IST
Highlights

വിജയലക്ഷത്തിലേക്ക് ബാറ്റേന്തുമ്പോള്‍ ഒരുഘട്ടത്തില്‍ രണ്ടിന് 144 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. വിജയം ഏറെകുറെ ഉപ്പിച്ചതാണ്.

മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ഗംഭീ തിരിച്ചുവരവ്. മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 24 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനറങ്ങിയ ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ 48.4 ഓവറില്‍ 207 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. 

വിജയലക്ഷത്തിലേക്ക് ബാറ്റേന്തുമ്പോള്‍ ഒരുഘട്ടത്തില്‍ രണ്ടിന് 144 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. വിജയം ഏറെകുറെ ഉപ്പിച്ചതാണ്. എന്നാല്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. മധ്യനിര നിരുത്തരവാദിത്തം കാണിച്ചതോടെ പിന്നീടെത്തിയവര്‍ക്ക് പൊരുതി നില്‍ക്കാന്‍ പോലും സാധിച്ചില്ല. മുന്‍നിരയില്‍ ഡേവിഡ് വാര്‍ണര്‍ (6), മാര്‍കസ് സ്‌റ്റോയിനിസ് (9) എന്നിവര്‍ നിരാശപ്പെടുത്തി. 73 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാനെ (48), അലക്‌സ് ക്യാരി (36) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മിച്ചല്‍ മാര്‍ഷ് (1), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1), പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (0) ആഡം സാംപ (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകള്‍. ജോഷ് ഹേസല്‍വുഡ് പുറത്താവാതെ നിന്നു.

നേരത്തെ ഓയിന്‍ മോര്‍ഗന്‍ (42), ജോ റൂട്ട് (39) ആദില്‍ റഷീദ് (26 പന്തില്‍ 35), ടോം കറന്‍ (39 പന്തില്‍ 37) എന്നിവരുടെ പ്രകടനാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് ആയിരിക്കുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന് രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. ജേസണ്‍ റോയ് (21), ജോണി ബെയര്‍സ്റ്റോ (0) എന്നിവരാണ് പുറത്തായത്. പിന്നീട് ജോ റൂട്ട്- മോര്‍ഗന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ആഡം സാംപയാണ് ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ജോസ് ബട്ലര്‍ (3), സാം ബില്ലിങ്സ് (8), ക്രിസ് വോക്സ് (26), സാം കറന്‍ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. എട്ടിന് 149 എന്ന മോശം നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് റഷീദ്- ടോം കറന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട് സ്‌കോര്‍ സമ്മാനിച്ചത്. ടോം പുറത്തായെങ്കിലും റഷീദിനൊപ്പം ജോഫ്ര ആര്‍ച്ചര്‍ (6) പുറത്താവാതെ നിന്നു. സാംപയ്ക്ക് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോസ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

click me!