
കാന്‍ബറ: ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 51 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 23 പന്തില്‍ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സാണ് നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ 23 റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി മൊയ്‌സസ് ഹെന്റിക്വെസ് മൂന്ന് വിക്കറ്റെടത്തു.
മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്ത ധവാനെ മിച്ചല്‍ സ്റ്റാര്‍ക്ക് മനോഹരമായ ഒരു പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോലിയാവട്ടെ മിച്ചല്‍ സ്വെപ്‌സണ്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. കോലി- രാഹുല്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- സഞ്ജു സഖ്യമാണ് ഇന്ത്യക്ക് മധ്യഓവറുകളില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത്. ഒരോ സിക്‌സും ഫോറും തേടി ആത്മവിശ്വാസത്തോടെയാണ് സഞ്ജു തുടങ്ങിയത്.
എന്നാല്‍ ഹെന്റിക്വെസിനെ കവറിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ സഞ്ജു സ്വെപ്‌സണ് ക്യാച്ച് നല്‍കി. സഞ്ജുവിന്റെ പുറത്താവല്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മനീഷ് പാണ്ഡെ (2) ആഡം സാംപയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയേയും (16) ഹെന്റിക്വെസ് മടക്കി. ഇതിനിടെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. 40 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ഹെന്റിക്വെസിനേയും രാഹുലാണ് മടക്കിയത്. അവസാന ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ (7) സ്റ്റാര്‍ക്ക് മടക്കി.
അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ പുറത്തെടുത്ത പ്രകടനാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്ു ജഡേജയുടെ ഇന്നിങ്‌സ്. ദീപക് ചാഹര്‍ (0) ജഡേജയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ഹെന്റിക്വെസിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആഡം സാംപ, സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ടി നടരാജനെ ടി20 ടീമിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണേയും ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ശ്രേയസ് അയ്യര്‍ പുറത്തായപ്പോള്‍ മനീഷ് പാണ്ഡെയ്ക്കും അവസരം തെളിഞ്ഞു.
എന്നാല്‍ മികച്ച ഫോമിലുള്ള ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. നടരാജന് പുറമെ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരാണ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലുണ്ട്. സഞ്ജു ടീമിലുണ്ടെങ്കിലും കെ എല്‍ രാഹുല്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി നടരാജന്‍.
ഓസ്‌ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, മാത്യൂ വെയ്ഡ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ് ഹെന്റ്വികെസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!