
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചത് അക്സര്‍ പട്ടേലിന്‍റെ സിക്സര്‍ ഇന്നിംഗ്സായിരുന്നു. ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 35 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന അക്സര്‍ മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സും പറത്തി. ഏകദിനത്തിലെ ആദ്യ അര്‍ധസെഞ്ചുറിക്കൊപ്പം ഇന്ത്യയുടെ ജയവും പൂര്‍ത്തിയാക്കിയാണ് അക്സര്‍ ക്രീസ് വിട്ടത്.
ധോണിയെപ്പോലെ സിക്സറടിച്ച് മത്സരം ഫിനിഷ് ചെയ്തുവെന്നത് മാത്രമല്ല, ധോണിയുടെ ഒരു റെക്കോര്‍ഡും ഇന്നലെ അക്സര്‍ പിന്നിലാക്കി. ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി അഞ്ച് സിക്സ് പറത്തിയ അക്സര്‍ ഇന്ത്യയുടെ വിജയകരമായ റണ്‍ചേസില്‍ ഏഴാം നമ്പറിലിറങ്ങി ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. 2005ല്‍ സിംബാബ്‌വെക്കെതിരായ റണ്‍ചേസില്‍ ഏഴാം നമ്പറിലിറങ്ങി മൂന്ന് സിക്സര്‍ പറത്തിയ ധോണിയുടെ റെക്കോര്‍ഡാണ് അക്സര്‍ ഇന്നലെ മറികടന്നത്. 2011ല്‍ ഏഴാം നമ്പറിലിറങ്ങി ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരെ യൂസഫ് പത്താനും മൂന്ന് സിക്സര്‍ പറത്തിയിട്ടുണ്ട്.
വിന്‍ഡീസിനെതിരായ ഈ ഇന്നിംഗ്സ് തനിക്ക് സ്പെഷ്യലാണെന്നും നിര്‍ണായക ഘട്ടത്തിലാണ് ഈ പ്രകടനം നടത്താനായതെന്നും അത് ടീമിനും ജയവും പരമ്പരയും സമ്മാനിച്ചുവെന്നും അക്സര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുശേഷമാണ് ഏകദിനങ്ങളില്‍ കളിക്കുന്നത്. ഇതേ രീതിയിലുള്ള പ്രകനം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അക്സര്‍ മത്സരശേഷം പറഞ്ഞു. പരമ്പരക്ക് തൊട്ടു മുമ്പ് രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അക്സറിന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചത്.
രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ സഞ്ജു സാംസണും ദീപക് ഹൂഡയും അടക്കമുള്ള വമ്പന്‍മാരെല്ലാം പുറത്തായി 44.1 ഓവറില്‍ ആറ് വിക്കറ്റിന് 256 റണ്‍സെന്ന നിലയില്‍ തോല്‍വി മണക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ അവിടെ നിന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഐതിഹാസിക തിരിച്ചുവരവ് സമ്മാനിച്ചു അക്‌സര്‍ പട്ടേല്‍.
35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 64 റണ്‍സുമായി രണ്ട് ബോള്‍ ബാക്കിനില്‍ക്കേ അക്‌സര്‍ ഇന്ത്യയെ ജയിപ്പിച്ചു. ധോണി സ്റ്റൈലില്‍ കെയ്‌ല്‍ മെയേര്‍സിനെ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ സിക്‌സ് പറത്തിയായിരുന്നു അക്‌സര്‍ ടീമിനെ ജയിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!