വിമര്‍ശനങ്ങളില്‍ കോലി പിന്നോട്ടില്ല; ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാന്‍ സന്നദ്ധതയുമായി രംഗത്ത്

By Web TeamFirst Published Jul 25, 2022, 12:37 PM IST
Highlights

കരിയറിലെ ഏറ്റവും മോശം ഫോമിലാണ് മുപ്പത്തിമൂന്നുകാരനായ വിരാട് കോലി. 2019 നവംബറിന് ശേഷം ഒരു സെഞ്ചുറി കണ്ടിട്ടില്ല. 

ദില്ലി: ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിലും(Asia Cup 2022) ട്വന്‍റി 20 ലോകകപ്പിലും(ICC Men's T20 World Cup 2022) കളിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ഇന്ത്യന്‍(Indian National Cricket Team) മുന്‍ നായകന്‍ വിരാട് കോലി(Virat Kohli). മോശം ഫോമിലുള്ള കോലിയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം തന്നെ ചർച്ചാവിഷയമായി നിൽക്കുമ്പോഴാണ് താരം നിലപാട് വ്യക്തമാക്കുന്നത്.

'ഏഷ്യാ കപ്പിലും ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യൻ ടീമിന് കിരീടം നേടിക്കൊടുക്കുകയാണ് എന്‍റെ പ്രധാന ലക്ഷ്യം. അതിനായി എന്തിനും തയ്യാർ'- ഏഷ്യാ കപ്പിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് ഇറക്കിയ പ്രമോഷണൽ ട്വീറ്റിലൂടെയാണ് കോലി തന്‍റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത മാസം 27 മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ്. നിലവില്‍ ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലി കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധിക്കാലം ചിലവഴിക്കുകയാണ്. ഇന്ത്യയുടെ അടുത്ത സിംബാബ്‌വേ പര്യടനത്തില്‍ കോലി കളിക്കുമോ എന്ന് വ്യക്തമല്ല. സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയ്‌ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തുടങ്ങുക. ഓഗസ്റ്റ് 18, 20, 22 തിയതികളിലാണ് സിംബാബ്‌വേയിലെ മൂന്ന് ഏകദിനങ്ങള്‍. 

കരിയറിലെ ഏറ്റവും മോശം ഫോമിലാണ് മുപ്പത്തിമൂന്നുകാരനായ വിരാട് കോലി. 2019 നവംബറിന് ശേഷം കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിലും ഇംഗ്ലണ്ട് പര്യടനത്തിലുമൊക്കെ ഇന്ത്യയുടെ റണ്‍മെഷീന്‍ തീർത്തും നിറംമങ്ങി. ഈ കോലിക്ക് ഇന്ത്യയുടെ ട്വന്‍റി 20 സ്ക്വാഡിൽ ഇനി സ്ഥാനമുണ്ടോ എന്ന് മുൻ താരങ്ങളുൾപ്പെടെ ചോദ്യമുയർത്തുകയും ചെയ്തിരുന്നു. കോലിക്ക് പകരംവന്ന ദീപക് ഹൂഡയും സൂര്യകുമാർ യാദവും മിന്നും ഫോമിലാണ്. അതിനിടയിലാണ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ കളിക്കാനുള്ള സന്നദ്ധത കോലി പ്രകടിപ്പിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് ക്രിക്കറ്റ് നടക്കുക.

ഏഷ്യാ കപ്പ് യുഎഇയില്‍ 

ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വേദിമാറ്റം. ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്കയുടെ പിന്‍മാറ്റം. മത്സരങ്ങള്‍ അരങ്ങേറേണ്ട കാലയളവില്‍ മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇയാണ് ഏഷ്യാ കപ്പിന് വേദിയാവാന്‍ ഏറ്റവും അനുയോജ്യമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു. 

ഏഷ്യാ കപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിരീടത്തില്‍ മുത്തമിട്ടു. 

ഏഷ്യാ കപ്പ് യുഎഇയില്‍ തന്നെ, സ്ഥിരീകരിച്ച് ഗാംഗുലി 

click me!