
കാന്‍ഡി: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് ബാബര്‍ അസമും വിരാട് കോലിയും തമ്മിലുള്ള പോരാട്ടമാണ്. രണ്ട് ടീമിലേയും പ്രധാന തരങ്ങളാണ് ഇരുവരും. ക്രിക്കറ്റ് ആരാധകര്‍ പലപ്പോഴും പാകിസ്ഥാന്‍ ക്യാപ്റ്റനായ ബാബറിനെ, കോലിയുമായി താരമത്യം ചെയ്ത് സംസാരിക്കാറുണ്ട്. എന്തിന് പറയുന്ന വിരാട് കോലി തന്നെ ബാബറിനെ പുകഴ്ത്തി സംസാരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും നന്നായി കളിക്കുന്ന താരമാണ് ബാബറെന്നാണ് കോലി പറഞ്ഞത്.
പരസ്പരം ബഹുമാനിക്കുന്ന താരങ്ങളാണ് ഇരുവരും. കോലിയുമായുള്ള താരതമ്യത്തെ കുറിച്ച് ബാബര്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കോലിയെ വളരെയധികം ബഹുമാനിക്കുന്നുവെന്ന് ബാബര്‍ പറഞ്ഞിരുന്നു. ബാബര്‍ തുടര്‍ന്ന്. ''താരതമ്യം ചെയ്യുന്നവര്‍ അങ്ങനെ ചെയ്യട്ടെ. ഞാനതില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ കോലിയെ ബഹുമാനിക്കുന്നു. കാരണം, അദ്ദേഹം എന്നേക്കാള്‍ മുതിര്‍ന്നയാളാണ്. അങ്ങനെയുള്ളവരെ ബഹുമാനിക്കാനാണ് ഞാന്‍ ശീലിച്ചിട്ടുള്ളത്. എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ കോലിയുടെ അഭിമുഖങ്ങള്‍ കാണാറുണ്ടായിരുന്നു. 2019 ഏകദിന ലോകകപ്പിനിടെ കോലിയുമായുള്ള ഇടപഴകല്‍ എന്റെ കരിയറിനെ മാറ്റിമറിച്ചു. അതിന്റെ വിശദാംശങ്ങള്‍ എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. ഇന്ത്യ മാത്രമല്ല, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളും തമ്മില്‍ പരസ്പര ധാരണയുണ്ടാക്കുന്നത് നല്ലതാണ്.'' ബാബര്‍ പറഞ്ഞു.
കോലിയുടെ ബാറ്റിംഗ് ആസ്വദിക്കാറുണ്ടെന്നും ബാബര്‍ പറഞ്ഞു. ''കോലി സ്ഥിരതയോടെ കളിക്കുന്ന താരമാണ്. അദ്ദേഹം കളിക്കുന്നത് ഞാന്‍ ആസ്വദിച്ചിട്ടുമുണ്ട്. എന്നോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒരിക്കല്‍ പോലും മാറിയിട്ടില്ല. കോലിയെ പോലെയുള്ള താരങ്ങളെ വളര്‍ന്നുവരുന്ന തലമുറയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ്.'' ബാബര്‍ പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!