ICC Player Of The Month: മാര്‍ച്ചിലെ ഐസിസി താരമായി ബാബര്‍ അസം, ചരിത്രനേട്ടം

By Web TeamFirst Published Apr 12, 2022, 7:23 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ 1-0ന് കൈവിട്ടെങ്കിലും രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സടിച്ച ബാബറിന്‍റെ പ്രകടനം പാക്കിസ്ഥാനെ ജയത്തിന് അടുത്ത് എത്തിച്ചിരുന്നു.

ദുബായ്: മാര്‍ച്ചിലെ ഐസിസി( ICC Player Of The Month) താരമായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(Babar Azam) തെര‍ഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ബാബറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെയും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെയും പിന്തള്ളിയാണ് ബാബറിന്‍റെ നേട്ടം. ഐസിസിയുടെ 'പ്ലേയര്‍ ഓഫ് ദ് മന്ത് 'പുരസ്കാരം രണ്ടുതവണ നേടുന്ന ആദ്യ പുരുഷ താരമാണ് ബാബര്‍. 2021 ഏപ്രിലിലാണ് ബാബര്‍ ഇതിന് മുമ്പ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Pakistan's Babar Azam becomes the first man to win the ICC Player of the Month for a second time 👏https://t.co/mWJjbyT0iV

— ICC (@ICC)

ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ബാബറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് വോട്ടിംഗ് കമ്മിറ്റി അംഗമായ ഡാരന്‍ ഗംഗ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ 1-0ന് കൈവിട്ടെങ്കിലും രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സടിച്ച ബാബറിന്‍റെ പ്രകടനം പാക്കിസ്ഥാനെ ജയത്തിന് അടുത്ത് എത്തിച്ചിരുന്നു. പരമ്പരയിലാകെ 390 റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയത്. പിന്നീട് നടന്ന ഏകദിന പരമ്പരയില്‍ ബാബര്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു.

വനിതകളില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ റാഖേല്‍ ഹെയ്ന്‍സ് ആണ് മികച്ച താരം. ഓസ്ട്രേലിയയെ വനിതാ ഏകദിന ലോകകപ്പില്‍ ഏഴാം വട്ടം ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രകടനമാണ് ഹെയ്ന്‍സിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ടൂര്‍ണമെന്‍റില്‍ 61.28 ശരാശരിയില്‍ 429 റണ്‍സാണ് ഹെയ്ന്‍സ് അടിച്ചെടുത്തത്.

click me!