തീക്കാറ്റായി ഷമി; ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് തകര്‍ന്നു

By Web TeamFirst Published Nov 14, 2019, 2:27 PM IST
Highlights

മുഹമ്മദ് ഷമിയും ആര്‍ അശ്വിനും തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴിന് 140 റണ്‍സെന്ന നിലയിലാണ്.

 

ഇന്‍ഡോര്‍: മുഹമ്മദ് ഷമിയും ആര്‍ അശ്വിനും തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴിന് 140 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ഷമിയും രണ്ട് വിക്കറ്റ് നേടിയ അശ്വിനുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഇശാന്ത് ശര്‍മയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി. ലിറ്റണ്‍ ദാസാണ് (21) ക്രീസിലുള്ള ബാറ്റ്‌സ്മാന്‍. 

ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13), മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), മഹ്മുദുള്ള (10), മെഹ്ദി ഹസന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആറാം ഓവറില്‍ തന്നെ കയേസിനെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. 

തൊട്ടടുത്ത ഓവറില്‍ ഇസ്ലാം മടങ്ങി. ഇശാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മിഥുന്‍ ആവട്ടെ ഷമിയുടെ പേസിന് മുന്നില്‍ മുട്ടുമടക്കി. മൊമിനുള്‍ ഹഖിനെയും മഹ്മുദുള്ളയേയും അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. മുഷ്ഫിഖറിനേയും മെഹ്ദി ഹസനേയും ഷമി അടുത്തടുത്ത പന്തുകളില്‍ ഷമി മടക്കി.

രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ നേടാന്‍ അശ്വിനായി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

click me!