ഓസീസിനെ വീഴ്ത്തിയ ബംഗ്ലാദേശ് കളിക്കാരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍

Published : Aug 16, 2026, 08:45 PM IST
Bangladesh Test Win

Synopsis

ഡാര്‍വിന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ചരിത്ര വിജയം കുറിച്ചു. ഓസ്‌ട്രേലിയന്‍ മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ ടീമിനെ വീഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ചു.

ധാക്ക: ഡാര്‍വിന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിന്റെ ചരിത്രപരമായ വിജയം നേടിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ വീഡിയോ കോളിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. മാത്രമല്ല, ടെസ്റ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് നേടുന്ന രണ്ടാമത്തെ വിജയം കൂടിയാണിത്. വീഡിയോ കോളില്‍, ബിസിബി പ്രസിഡന്റ് തമിം ഇഖ്ബാല്‍ ചില കളിക്കാരെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി.

തന്‍സിദ് ഹസനെ 'ബോഗുറയില്‍ നിന്നുള്ള താരം' എന്ന് പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല, രാജ്യത്തെ മുഴുവനാണ് പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഡാര്‍വിനിലെ കടുത്ത നാല് ദിവസത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം കളിക്കാരുടെ ശാരീരികക്ഷമതയെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ''ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യാനായി ബംഗ്ലാദേശില്‍ കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും സുഖമാണോ? ചെറിയ തോതിലുള്ള ക്ഷീണം സ്വാഭാവികമാണ്. അവിടുത്തെ ചൂട് എങ്ങനെയുണ്ട്? നല്ല ചൂടുണ്ടോ? നമ്മുടെ രാജ്യത്തെപ്പോലെ തന്നെ! സുരക്ഷിതമായി ആരോഗ്യത്തോടെ തിരിച്ചുവരൂ. ബംഗ്ലാദേശിലെ ജനങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയെ ഞെട്ടിച്ച ബംഗ്ലാദേശ്

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ബംഗ്ലാദേശ് ഇവിടെ നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയയെ 198 റണ്‍സിന് പുറത്താക്കുന്നതില്‍ കരിയറിലെ മികച്ച പ്രകടനം (6/55) പുറത്തെടുത്ത ഹസന്‍ മഹ്മൂദ് നേതൃത്വം നല്‍കി. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 426 റണ്‍സ് നേടി 228 റണ്‍സിന്റെ ഭീമാകാരമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററായ തന്‍സിദ് ഹസന്‍ ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു (101 റണ്‍സ്).

രണ്ടാം ഇന്നിംഗ്‌സില്‍ കാമറൂണ്‍ ഗ്രീന്‍ സെഞ്ച്വറി (104) നേടി ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ബംഗ്ലാദേശ് പതറിയില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹിദി ഹസന്‍ മിറാസും, മൂന്ന് വിക്കറ്റ് കൂടി നേടിയ ഹസന്‍ മഹ്മൂദും ചേര്‍ന്ന് ഓസ്‌ട്രേലിയയെ 284 റണ്‍സിന് എറിഞ്ഞിട്ടു. വിജയത്തിനായി ബംഗ്ലാദേശിന് മുന്നില്‍ വെറും 57 റണ്‍സിന്റെ ചെറിയ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.

ചേസിംഗിനിടയില്‍ ജോഷ് ഹേസല്‍വുഡ് തന്‍സിദ് ഹസനെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും, ഷദ്മാന്‍ ഇസ്ലാമും മൊമിനുല്‍ ഹുക്കും ഒത്തുകൂടി 9 വിക്കറ്റ് വിജയം ടീമിന് സമ്മാനിച്ചു. ഈ വിജയത്തോടെ ഇന്ത്യയ്ക്കും പാകിസ്ഥാനുംശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് വിജയിക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ ടീമായി ബംഗ്ലാദേശ് മാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല'; തിരിച്ചുവരവിന് പിന്നില്‍ ഗംഭീറിന്റെയും ഗില്ലിന്റെയും പിന്തുണയെന്ന് ധ്രുവ് ജുറെല്‍
'റിഷഭ് പന്ത് നിക്ക് കിര്‍ഗിയോസിനെ പോലെ'; മോശം ഷോട്ടിലൂടെ പുറത്തായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് നേരെ ആരാധക രോഷം